

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി. സത്യവാങ്മൂലത്തില്‍ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് കേവതിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
'ഒരു ക്രിമിനില്‍ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചതിന്റെ അടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫീസര്‍ നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക നിരസിച്ചു,' എന്ന് മധ്യപ്രദേശ് നിയമസഭാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മധ്യപ്രദേശില്‍ മൂന്നാമത്തെ രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവത് ആണ് മീനാക്ഷി നടരാജനെതിരെ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
തെലങ്കാനയില്‍ ഫയല്‍ ചെയ്ത കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ നടരാജന്‍ മനഃപൂര്‍വം മറച്ചുവെച്ചന്നാണ് ബിജെപി സ്ഥാനാര്‍ഥിയുടെ ആരോപണം. തെലങ്കാന കോടതിയില്‍ നടരാജനെതിരെ ഒരു ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും അത് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് റിട്ടേണിങ് ഓഫീസര്‍ അവരുടെ നാമനിര്‍ദ്ദേശ പത്രിക നിരസിച്ചതെന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ അഭിഭാഷകന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സത്യവാങ്മൂലത്തില്‍ ഈ വിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates