

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണം നഷ്ടമായതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിൽ, പാർട്ടി അധ്യക്ഷ മമതാ ബാനർജിക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ബഹറംപൂർ ലോക്സഭാ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ താൻ യൂസഫ് പഠാനോട് ആവശ്യപ്പെട്ടു എന്ന തരത്തിൽ വന്ന മാധ്യമ റിപ്പോർട്ടുകൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി നിഷേധിച്ചു. ഇത്തരത്തിൽ പുറത്തുവന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് യൂസഫ് പഠാനും വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടികൾക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന മമതാ ബാനർജി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടതിന് പുറമെ തന്റെ സ്വന്തം തട്ടകമായ ഭവാനിപൂരിലും മമത പരാജയപ്പെട്ടിരുന്നു. ഇതോടെ നിലവിൽ അവർക്ക് നിയമനിർമ്മാണ സഭകളിൽ ഒരിടത്തും അംഗത്വമില്ലാത്ത സാഹചര്യമാണുള്ളത്.
ബംഗാൾ രാഷ്ട്രീയത്തിലേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്തുന്നതിന്റെ ഭാഗമായി മമതാ ബാനർജി ലോക്സഭാ പാത സ്വീകരിച്ചേക്കുമെന്ന് കഴിഞ്ഞ ആഴ്ച ഒരു പ്രമുഖ ബംഗാളി ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവർക്ക് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ തൃണമൂൽ കോൺഗ്രസിന്റെ ഒരു സീറ്റ് ഒഴിയേണ്ടതുണ്ടായിരുന്നു. ബഹറംപൂർ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ യൂസഫ് പഠാനെ സ്വാധീനിക്കുന്നതിനായി പാർട്ടി സൗരവ് ഗാംഗുലിയുടെ സഹായം തേടിയെന്നും, എന്നാൽ പഠാൻ ഈ നിർദ്ദേശം നിരസിച്ചുവെന്നുമായിരുന്നു റിപ്പോർട്ടിലെ പ്രധാന അവകാശവാദം. മമതാ ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും ദേശീയ രാഷ്ട്രീയത്തിൽ തങ്ങളുടെ പ്രസക്തി നിലനിർത്തുന്നതിനുള്ള തന്ത്രങ്ങൾ മെനയുന്നതിനായി ഡൽഹിയിൽ തങ്ങളുടെ പ്രധാന സഖ്യകക്ഷികളുമായി നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് പുതിയ വിവാദങ്ങൾ ഉയർന്നുവന്നത്.
മാധ്യമങ്ങളിൽ വന്ന വാർത്തകൾ തികച്ചും തെറ്റാണെന്ന് വ്യക്തമാക്കിയ സൗരവ് ഗാംഗുലി, താൻ മമതാ ബാനർജിക്ക് വേണ്ടി യൂസഫ് പഠാനെ ബന്ധപ്പെടുകയോ സന്ദേശം കൈമാറുകയോ ചെയ്തിട്ടില്ലെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. മമതയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പഠാൻ രാജിവയ്ക്കണമെന്ന ഒരു സന്ദേശവും താൻ കൈമാറിയിട്ടില്ല. സത്യത്തെ പൂർണ്ണമായി അവഗണിച്ചുകൊണ്ടാണ് ഈ വാർത്ത ചമച്ചിരിക്കുന്നത്. പാർലമെന്റ് സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെടാൻ മമത തന്നോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും, താൻ യൂസഫ് പഠാനുമായി അത്തരം യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. താൻ ഒരിക്കലും ഒരു രാഷ്ട്രീയ വിഷയങ്ങളിലും ഇടപെടാറില്ലെന്നും മുൻ ക്യാപ്റ്റൻ വ്യക്തമാക്കി.
ഐപിഎല്ലിൽ ഗാംഗുലിക്കൊപ്പം കളിച്ചിട്ടുള്ള യൂസഫ് പഠാനും ഈ വാർത്തകൾ തള്ളി രംഗത്തെത്തിയിട്ടുണ്ട്. ബഹറംപൂർ മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട തന്നോട് രാജിവയ്ക്കാൻ മമതാ ബാനർജി ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഈ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ മമതാ ബാനർജിയോ തൃണമൂൽ കോൺഗ്രസിലെ മറ്റ് നേതാക്കളോ തന്നോട് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ലെന്നും പഠാൻ വ്യക്തമാക്കി. 2024 ലാണ് യൂസഫ് പഠാൻ തൃണമൂൽ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവായ അധീർ രഞ്ജൻ ചൗധരിയെ അദ്ദേഹത്തിന്റെ കോട്ടയായ ബഹറംപൂരിൽ പരാജയപ്പെടുത്തിയ പഠാൻ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates