

ചെന്നൈ: കച്ചത്തീവ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് മറു ചോദ്യവുമായി ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍. കഴിഞ്ഞ പത്തുവര്‍ഷമായി കുംഭകര്‍ണനെപ്പോലെ ഉറങ്ങിക്കിടന്ന ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പെട്ടെന്ന് മത്സത്തൊഴിലാളി പ്രേമവുമായി രംഗത്തു വന്നിരിക്കുകയാണ്. മൂന്നു ചോദ്യങ്ങളാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തിനോട് ചോദിക്കാനുള്ളതെന്നും സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാട് ഒരു രൂപ നികുതി നല്‍കുമ്പോള്‍, എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ 29 പൈസ മാത്രം തിരികെ നല്‍കുന്നത് ?. തുടരെത്തുടരെ രണ്ട് പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായിട്ടും, വെള്ളപ്പൊക്ക ദുരിതാശ്വാസമായിട്ട് എന്തുകൊണ്ടാണ് ഒരു രൂപ പോലും കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിന് നല്‍കാതിരുന്നത് ?. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. എന്നിട്ട് തമിഴ്‌നാടിന്റെ ക്ഷേമത്തിനായി എന്തു പ്രത്യേക പദ്ധതിയാണ് നടപ്പാക്കിയത്?.
ഈ മൂന്നു ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി ആദ്യം ഉത്തരം പറയണം. അല്ലാതെ മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റിക്കൊണ്ടുപോകുകയല്ല പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു. കച്ചത്തീവ് കൈമാറ്റ വിഷയത്തില്‍ കോണ്‍്ഗരസിന് പിന്നാലെ ഡിഎംകെക്കെതിരെയും പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തമിഴ്‌നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാനായി ഭരണകക്ഷിയായ ഡിഎംകെ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ വിഷയത്തില്‍ പുറത്തുവരുന്ന പുതിയ വിശദാംശങ്ങളിലൂടെ ഡിഎംകെയുടെ ഇരട്ടത്താപ്പ് പൂര്‍ണ്ണമായും വെളിപ്പെടുകയാണ്. ഡിഎംകെ പരസ്യമായി കരാറിനെ എതിര്‍ത്തപ്പോള്‍, അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി കരാറിന് അനുമതി നല്‍കിയതിനെ അനുകൂലിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
കോണ്‍ഗ്രസും ഡിഎംകെയും കുടുംബ യൂണിറ്റുകളാണ്. തങ്ങളുടെ മക്കളേയും കുടുംബാംഗങ്ങളുടേയും ഉയര്‍ച്ചയാണ് അവര്‍ക്ക് പ്രധാനം. മറ്റൊന്നും അവര്‍ക്ക് വിഷയമല്ല. കച്ചത്തീവിനോടുളള ഡിഎംകെയുടെ നിസംഗത നമ്മുടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയും അവരുടെ താല്‍പ്പര്യങ്ങളെയും ഹനിച്ചിരിക്കുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും, എത്ര നിസ്സാരമായിട്ടാണ് കച്ചിത്തീവ് അവര്‍ ലങ്കയ്ക്ക് വിട്ടുകൊടുത്തതെന്നും പ്രധാനമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates