കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്. സൗത്ത് 24 പരഗനസിസിലെ ഡയമണ്ട് ഹാര്‍ബറില്‍ വച്ചാണ് ആക്രമണമുണ്ടായത്. വാഹന വ്യൂഹത്തിലെ കാറുകള്‍ക്കും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയ സഞ്ചരിച്ച കാറിന് നേരെയും ചില മാധ്യമ പ്രവര്‍ത്തകരുടെ വണ്ടികള്‍ക്ക് നേരെയും കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
തന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായെന്ന് ജെപി നഡ്ഡ പറഞ്ഞു. ബംഗാളിലെ ആധാർമിക പ്രവർത്തനങ്ങൾക്കും അസഹിഷ്ണുതയ്ക്കും അന്ത്യമാവേണ്ടതുണ്ടെന്നും നഡ്ഡ വ്യക്തമാക്കി.
പൊലീസ് നോക്കി നില്‍ക്കെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു സംഘം തങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയ ആരോപിച്ചു. ആക്രമണത്തില്‍ തനിക്കും നഡ്ഡയ്ക്കും പരിക്കേറ്റതായും വിജയ് വാര്‍ഗിയ പറഞ്ഞു. ടിഎംസി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു. പിന്നാലെ പൊലീസെത്തി ഇവരുടെ വാഹന വ്യൂഹത്തിന് കടന്നു പോകാന്‍ അവസരമൊരുക്കി.
നഡ്ഡയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബംഗാളില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് വിജയ് വാര്‍ഗിയ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും സംഭവത്തെ കുറിച്ച് അദ്ദേഹം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates