

ന്യൂഡല്‍ഹി: ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേവി അവാര്‍ഡ് 36-ാം പതിപ്പില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച 12 സ്ത്രീരത്‌നങ്ങളെ ആദരിച്ചു. ഇന്ത്യയുടെ ചരിത്രത്തെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ നിര്‍ണായക പങ്ക് വഹിച്ചതായി പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. അംഗീകാരം ഒരാളുടെ സൃഷ്ടിയുടെ ഗുണനിലവാരത്തില്‍ നിന്നാണ് വരേണ്ടത്. ഒരു വ്യക്തിയുടെ പ്രവൃത്തി അവരുടെ വ്യാപാരമുദ്രയായി മാറുന്നു. ബഹുമാനം ആവശ്യപ്പെടരുത്. ആദരം ആർജിച്ചെടുക്കേണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഡല്‍ഹിയിലെ ഐടിസി മൗര്യയിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്ഥിരോത്സാഹം, ബുദ്ധി, ലക്ഷ്യബോധം എന്നിവയിലൂടെ തങ്ങളുടെ ലോകത്തെ രൂപപ്പെടുത്തിയ സ്ത്രീകളുടെ ആഘോഷത്തിനാണ് പുരസ്‌കാര ചടങ്ങ് വേദിയായത്. ഡല്‍ഹിയില്‍ ഏഴാമത്തെ തവണയാണ് അവാര്‍ഡ് സംഘടിപ്പിച്ചത്. പരിപാടിയില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, എക്‌സ്പ്രസ് പബ്ലിക്കേഷന്‍സ് (മധുരൈ) പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ലക്ഷ്മി മേനോന്‍, ഇപിഎംപിഎല്‍ സിഎംഡി മനോജ് കുമാര്‍ സൊന്താലിയ, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, എഡിറ്റര്‍ സാന്ത്വന ഭട്ടാചാര്യ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യ വളരെക്കാലമായി സ്ത്രീകളെ ശാക്തീകരിച്ചിട്ടുണ്ടെന്ന് രേഖ ഗുപ്ത പറഞ്ഞു. മുന്നിലുള്ള തടസ്സങ്ങള്‍ നീക്കി നേട്ടങ്ങള്‍ സ്വന്തമാക്കിയ റാണി ലക്ഷ്മിഭായി മുതല്‍ കല്‍പ്പന ചൗള വരെയുള്ള പ്രമുഖരെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു സ്ത്രീകളുടെ മുന്നേറ്റം രേഖ ഗുപ്ത വിവരിച്ചത്.
പത്രപ്രവര്‍ത്തനത്തിന് നല്‍കിയ സംഭാവനകള്‍ക്ക് എഎന്‍ഐയുടെ എഡിറ്ററും സിഇഒയുമായ സ്മിത പ്രകാശ്, 2024ല്‍ ജപ്പാനില്‍ നടന്ന പാരാലിമ്പിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പാരാലിമ്പിക് നീന്തല്‍ താരവും സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ സിമ്രാന്‍ ശര്‍മ്മ, കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് നേതൃപരമായ പങ്ക് വഹിച്ച ശിശുരോഗവിദഗ്ദ്ധയും പൊതുജനാരോഗ്യ വിദഗ്ധയുമായ ഡോ. രാധിക ബത്ര അടക്കമുള്ള സ്ത്രീകളെയാണ് ചടങ്ങില്‍ ആദരിച്ചത്.
മോളിക്യുലാര്‍ ബയോളജിയില്‍ സംഭാവനകള്‍ നല്‍കിയ പ്രൊഫസറും ജനിതകശാസ്ത്രജ്ഞയുമായ സുധ ഭട്ടാചാര്യ, കഥക്, സമകാലിക നൃത്തം എന്നിവയിലെ പ്രവര്‍ത്തനത്തിന് നര്‍ത്തകി അതിഥി മംഗള്‍ദാസ്, നിയമകാര്യങ്ങളിലെ സംഭാവനകള്‍ക്ക് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ സോണിയ മാത്തൂര്‍ എന്നിവരെയും ആദരിച്ചു.
സംരംഭകത്വം പ്രോത്സാഹിപ്പിച്ച രുകം ക്യാപിറ്റലിന്റെ സ്ഥാപകയും മാനേജിങ് പാര്‍ട്ണറുമായ അര്‍ച്ചന ജഹാഗിര്‍ദാര്‍, എവറസ്റ്റ് കീഴടക്കിയതിന് പര്‍വതാരോഹകയായ അനിത കുണ്ടു, ഇന്ത്യയുടെ സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവസ്ഥയെ പിന്തുണച്ചതിന് യുവര്‍സ്റ്റോറിയുടെ സ്ഥാപകയും സിഇഒയുമായ ശ്രദ്ധ ശര്‍മ്മ, ഇന്ത്യന്‍ ചരിത്രത്തെയും മതങ്ങളെയും കുറിച്ചുള്ള പഠനാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ലമെന്റ് അംഗവും ചരിത്രകാരിയുമായ മീനാക്ഷി ജെയിന്‍, ഫാഷന്‍ ഡിസൈനറും സംരംഭകയുമായ റിന ധാക്ക, യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതീയ യുവശക്തി ട്രസ്റ്റിന്റെ സ്ഥാപക ലക്ഷ്മി വി വെങ്കിടേശന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു പ്രമുഖ സ്ത്രീവ്യക്തിത്വങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates