

ന്യൂഡല്‍ഹി: 2013ലെ ബലാത്സംഗക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ രണ്ടാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി. വിചാരണക്കോടതി വെറുതെവിട്ട തേജ്പാല്‍, കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതി ഓഗസ്റ്റ് ആറിന് വിധിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് ഉടന്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചത്. കീഴടങ്ങിയാൽ മാത്രമേ അപ്പീൽ പരിഗണിക്കൂ എന്നും സുപ്രീംകോടതി അറിയിച്ചു.തേജ്പാല്‍ പത്തു വര്‍ഷത്തെ കഠിന തടവ് അനുഭവിക്കണമെന്നാണ് ഹൈക്കോടതി വിധി.
2013ല്‍ ഗോവയിലെ നക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ വച്ച് സഹപ്രവര്‍ത്തകയ്ക്ക് നേരെ തരുണ്‍ തേജ് പാല്‍ ലൈംഗികാതിക്രമം നടത്തി എന്നതാണ് കേസ്. കേസില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സെഷന്‍സ് കോടതി തേജ്പാലിനെ വെറുതെവിട്ടത്. വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ച് ജസ്റ്റിസ് ഡോ നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2)(എഫ്), 376 (2)(കെ), കൂടാതെ 354എ, 354ബി എന്നി വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളില്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരനാണെന്നും ബെഞ്ച് വിധിച്ചു.
ഇതിനു പിന്നാലെ ഹൈക്കോടതി വിധിക്കെതിരെ തേജ്പാല്‍ അഭിഭാഷകന്‍ ആദിത്യ സമദ്ദാര്‍ വഴി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഗോവ സര്‍ക്കാരും വിധിക്കെതിരെ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ പത്തുവര്‍ഷം തടവ് പോരെന്നും ജീവപര്യന്ത്യം വേണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates