ഇന്ന് ബില്‍ക്കിസ്, നാളെ ആരുവേണമെങ്കിലും ആകാം; പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി 

ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട ഫയല്‍ ഹാജാരാകാത്ത ഗുജറാത്ത് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി
സുപ്രീം കോടതി/ പിടിഐ
സുപ്രീം കോടതി/ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട ഫയല്‍ ഹാജാരാകാത്ത ഗുജറാത്ത് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി. ഫയല്‍ കോടതിക്ക് കൈമാറാന്‍ എന്തുകൊണ്ടാണ് മടിക്കുന്നതെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫും, ബി വി നാഗരത്നയും അടങ്ങിയ ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനോട് ആരാഞ്ഞു. അതേസമയം ഫയല്‍ കൈമാറണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പുനപ്പരിശോധന ഹര്‍ജി ഫയല്‍ ചെയ്യുന്ന കാര്യം പരിഗണനയില്‍ ആണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതിലും രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ സര്‍ക്കാരുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്ന് ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ശിക്ഷ ഇളവ് നല്‍കുന്നതെന്ന് അറിയാനാണ് ഫയലുകള്‍ കാണണം എന്ന് പറയുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുമ്പോള്‍ കുറ്റകൃത്യത്തിന്റെ ഗൗരവം സംസ്ഥാന സര്‍ക്കാരിന് പരിഗണിക്കാമായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. 

'ഒരു ഗര്‍ഭിണിയായ സ്ത്രീ കൂട്ട ബലാത്സംഗത്തിന് ഇരയായി. കുറച്ചുപേര്‍ കൊല്ലപ്പെട്ടു. ഈ കേസ് കൊലപാതക കുറ്റമായ സെഷന്‍ 302 മായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് ആപ്പിളിനെ ഓറഞ്ചുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തതുപോലെ, കൂട്ടക്കൊലയെ ഒറ്റ കൊലപാതകവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലകുറ്റകൃത്യങ്ങള്‍ പൊതുവെ സമൂഹത്തിന് എതിരെയാണ്. സമാനതകളില്ലാത്ത കേസിനെ മറ്റ് കേസുകളുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല.'സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 

'ശിക്ഷയില്‍ ഇളവ് നല്‍കാന്‍ എന്തു മാനദനണ്ഡമാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നതാണ് ചോദ്യം. ഇന്ന് ബില്‍ക്കിസ് ആണെങ്കില്‍, നാളെ ആര് വേണമെങ്കിലും ആകാം. അത് നിങ്ങളോ ഞങ്ങളോ ആകാം. ഇളവ് അനുവദിക്കുന്നതിനുള്ള കാരണങ്ങള്‍ നിങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ ഞങ്ങളുടെ നിഗമനങ്ങളില്‍ എത്തിച്ചേരും'- കോടതി പറഞ്ഞു. സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കാനായി കേസ് മെയ് രണ്ടാം തീയിതയിലേക്ക് മാറ്റി. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com