'ഹൈക്കോടതി നടപടി അത്ഭുതപ്പെടുത്തുന്നത്'- ടീസ്തയ്ക്ക് ഇടക്കാല ജാമ്യം നൽകി സുപ്രീം കോടതി

രാത്രി 9.15നു പ്രത്യേക സിറ്റിങ് നടത്തിയാണ് പരമോന്നത കോടതി ടീസ്തയ്ക്ക് ജാമ്യം നൽകിയത്
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ
Updated on
1 min read

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉടൻ കീഴടങ്ങണമെന്ന ​ഗുജറാത്ത് ​ഹൈക്കോടതി വിധിക്കെതിരെ ടീസ്ത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിയാണ് ടീസ്തയ്ക്ക് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. 

രാത്രി 9.15നു പ്രത്യേക സിറ്റിങ് നടത്തിയാണ് പരമോന്നത കോടതി ടീസ്തയ്ക്ക് ജാമ്യം നൽകിയത്. ജസ്റ്റിസുമാരായ ബിആർ ​ഗവായ്, എഎസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അടിയന്തര വാദം കേട്ടത്. ഉടൻ കീഴടങ്ങണമെന്ന ​ഗുജറാത്ത് ​ഹൈക്കോടതി വിധി സ്റ്റേ ചെയ്താണ് സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയിരിക്കുന്നത്. 

നേരത്തെ ഹർജി പരി​ഗണിച്ചപ്പോൾ സുപ്രീം കോടതിയുടെ രണ്ട് അംഗ ബെഞ്ചില്‍ ഭിന്നതയുണ്ടായിരുന്നു. ടീസ്തയ്ക്ക് ജാമ്യം നല്‍കണമെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അഭയ് എസ് ഓക നിലപാട് സ്വീകരിച്ചു. എന്നാല്‍ ബെഞ്ചിലെ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര ഇതിനോട് വിയോജിച്ചു. ഇതോടെ ജാമ്യം തേടിയുള്ള ടീസ്തയുടെ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. 

ഹൈക്കോടതിയുടെ സമീപനത്തെ രൂക്ഷമായാണ് സുപ്രീം കോടതി വിമർശിച്ചത്. ഹൈക്കോടതി നടപടി അത്ഭുതപ്പെടുത്തുന്നതാണെന്നു കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ജാമ്യം അനുവദിച്ച വിഷയത്തിൽ ഒരു ഹൈക്കോടതി കയറി ഇടപെടുന്നത് വളരെ തെറ്റായ നീക്കമാണെന്ന് ജസ്റ്റിസ് ​ഗവായ് നിരീക്ഷിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീം കോടതി ടീസ്തയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. പൂർണമായ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായാണ് ടീസ്ത പിന്നീട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യം നൽകാതെ ഉടൻ കീഴടങ്ങനായിരുന്നു കോടതി നിർദ്ദേശം. ഈ നടപടിയെയാണ് കോടതി വിമർശിച്ചത്. 

ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത വാദങ്ങളാണ് സുപ്രീം കോടതിയിൽ അരങ്ങേറിയത്. ​ഗുജറത്തു സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. 

നേരത്തെ ആദ്യ ഹർജി പരി​ഗണിച്ചപ്പോൾ ടീസ്തയ്ക്ക് കീഴടങ്ങാന്‍ ചൊവ്വാഴ്ച്ച വരെയെങ്കിലും സമയം നല്‍കണമായിരുന്നുവെന്ന് രണ്ടം​ഗ ബെഞ്ചിലെ ജസ്റ്റിസ് അഭയ് എസ് ഓക വാക്കാല്‍ നിരീക്ഷിച്ചു. സെപ്റ്റംബര്‍ മുതല്‍ ടീസ്ത ഇടക്കാല ജാമ്യത്തിലായിരുന്നു. അതിനാല്‍ കീഴടങ്ങാന്‍ രണ്ടോ മൂന്നോ ദിവസം കൂടി അനുവദിച്ചിരുന്നുവെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജാമ്യം നല്‍കുന്ന കാര്യത്തില്‍ തനിക്കും ജസ്റ്റിസ് പികെ മിശ്രയ്ക്കും ഏകാഭിപ്രായം ഇല്ലാത്തതിനാല്‍ ഹര്‍ജി ഉയര്‍ന്ന ബെഞ്ചിലേക്ക് വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com