കൂടുതല്‍ പേര്‍ സുഖുവിനൊപ്പം; പ്രതിഭാ സിങ്ങിനായും അനുയായികള്‍ രംഗത്ത്; ഹിമാചലില്‍ തിരക്കിട്ട നീക്കങ്ങള്‍

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഇല്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രതിഭാ സിങ്ങ് പറഞ്ഞു
പ്രതിഭാ സിങ്ങ്, സുഖ് വിന്ദര്‍ സിങ് സുഖു/ എഎന്‍ഐ
പ്രതിഭാ സിങ്ങ്, സുഖ് വിന്ദര്‍ സിങ് സുഖു/ എഎന്‍ഐ
Updated on
1 min read

സിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനിരിക്കെ, നിയമസഭാകക്ഷിയോഗം ചേരാനിരിക്കുന്ന ഹോട്ടലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ്ങിന്റെ അനുകൂലികള്‍ കേന്ദ്ര നിരീക്ഷകനായെത്തിയ ഛത്തീസ് ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെ തടഞ്ഞു. പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ടാണ് ഭാഗേലിനെ തടഞ്ഞത്. 

മുഖ്യമന്ത്രിയെ തീരുമാനിക്കാനായി സിംലയിലെ ഒബ്‌റോയി സെസില്‍ ഹോട്ടലില്‍ വൈകീട്ട് ആറുമണിക്കാണ് നിയമസഭാകക്ഷിയോഗം ചേരുക. യോഗത്തില്‍ കേന്ദ്ര നിരീക്ഷകരായി നിയോഗിച്ച ഭൂപേഷ് ഭാഗേല്‍, ഭൂപീന്ദര്‍ സിങ്ങ് ഹൂഡ, രാജീവ് ശുക്ല എന്നിവര്‍ സിംലയില്‍ എത്തിയിട്ടുണ്ട്. 68 അംഗ ഹിമാചല്‍ നിയമസഭയില്‍ 40 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചത്.
 
കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുഖ്‌വിന്ദര്‍ സിങ് സുഖു, നിലവിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്  മുകേഷ് അഗ്‌നിഹോത്രി, നിലവിലെ പിസിസി പ്രസിഡന്റ് പ്രതിഭാ സിങ്ങ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. 

മാണ്ഡിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ പ്രതിഭാ സിങ്ങ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ മുന്‍ പിസിസി പ്രസിഡന്റും പ്രാചരണ സമിതി ചെയര്‍മാനുമായിരുന്ന സുഖ്‌വിന്ദര്‍ സിങ് സുഖുവിന് ആണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഇല്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രതിഭാ സിങ്ങ് പറഞ്ഞു. 

നൗദാന്‍ മണ്ഡലത്തില്‍ നിന്നുമാണ് 58 കാരനായ സുഖ്‌വിന്ദര്‍ സിങ് സുഖു വിജയിച്ചത്. അഞ്ചാം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് വിജയിക്കുന്നത്. രാജ്പുത് സമുദായത്തില്‍പ്പെട്ടയാളാണ് സുഖു. പ്രതിഭാസിങ്ങും രാജ്പുത് സമുദായത്തില്‍പ്പെട്ടവരാണ്. മുകേഷ് അഗ്നിഹോത്രി ബ്രാഹ്മണ സമുദായാംഗമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com