'നോക്കു, എന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല'; തേജസ്വിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ; 'വഞ്ചന ഇനിയെങ്കിലും നിർത്തൂ' എന്ന് ഉപമുഖ്യമന്ത്രി
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തയ്യാറാക്കായി കരട് വോട്ടർ പട്ടികയിൽ തന്റെ പേരില്ലെന്ന ആർജെഡി നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിന്റെ ആരോപണം. പിന്നാലെ തേജസ്വിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത്. 416ാം ക്രമ നമ്പറിൽ തേജസ്വിയുടെ പേര്, ഫോട്ടോ അടക്കമുള്ള വിവരങ്ങളെല്ലാം ഉൾപ്പെടുന്ന കരട് വോട്ടർ പട്ടികയുടെ പകർപ്പ് പുറത്തു വിട്ടാണ് കമ്മീഷൻ പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളിയത്. പട്ന ജില്ലാ ഭരണകൂടത്തിന്റെ എക്സ് പോസ്റ്റ് പങ്കിട്ടാണ് ബിഹാർ തെരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനത്തിനു മറുപടി നൽകിയത്. തേജസ്വിയുടെ ആരോപണത്തെ പരിഹസിച്ച് ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും രംഗത്തെത്തി.
പത്രസമ്മേളനത്തിനിടെയാണ് തേജസ്വിയുടെ ആരോപണം. ഫോൺ വലിയ സ്ക്രീനുമായി ബന്ധിപ്പ്ച്ച ഇപിഐസി നമ്പർ ഉപയോഗിച്ചു പട്ടികയിൽ തേജസ്വി തന്റെ പേര് തിരയാൻ ശ്രമിച്ചെങ്കിലും രേഖകൾ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന സന്ദേശമാണ് അദ്ദേഹത്തിനു ലഭിച്ചത്. പിന്നാലെയാണ് അദ്ദേഹം വോട്ടർ പട്ടികയിൽ തന്റെ പേരിലെന്ന ആരോപണം ഉയർത്തിയത്.
'നോക്കു, എന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു എന്നെ അയോഗ്യനാക്കാനുള്ള നീക്കമാണിത്. ഒരുപക്ഷേ എന്നെ ഒരു പൗരനായി പോലും കണക്കാക്കാതെ ഈ വീട്ടിൽ താമസിക്കാനുള്ള അവകാശം നിഷേധിച്ചേക്കാം. കണക്കെടുപ്പ് ഫോമുമായി എന്റെ വീട്ടിൽ വന്ന ബൂത്ത് ലെവൽ ഓഫീസർ രസീതൊന്നും തന്നിട്ടില്ല. ഞങ്ങളെ പോലുള്ളവർക്ക് ഈ ഗതിയാണെങ്കിൽ സാധാരണക്കാരുടെ കാര്യം എന്തു പറയാനാണ്'- അദ്ദേഹം ആരോപിച്ചു.
പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ പുറത്തുവിട്ടത്.
'ചില വാർത്താ സ്രോതസ്സുകളിൽ നിന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ തേജസ്വി പ്രസാദ് യാദവിന്റെ പേര് പ്രത്യേക ഇന്റൻസീവ് റിവിഷന്റെ കരട് വോട്ടർ പട്ടികയിൽ ഇല്ലെന്ന് മനസിലായി. ഇതുസംബന്ധിച്ച്, പട്ന ജില്ലാ ഭരണകൂടം അന്വേഷണം നടത്തി. കരട് വോട്ടർ പട്ടികയിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായി. നിലവിൽ, ബിഹാർ അനിമൽ സയൻസ് യൂണിവേഴ്സിറ്റി ലൈബ്രറി ബിൽഡിങിലെ പോളിങ് സ്റ്റേഷൻ നമ്പർ 204, സീരിയൽ നമ്പർ 416 ൽ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ലൈബ്രറി ബിൽഡിങിലെ പോളിങ് സ്റ്റേഷൻ നമ്പർ 171, സീരിയൽ നമ്പർ 481ൽ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നു.
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്റെ EPIC നമ്പർ RAB0456228 ആണ്. 2020 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ നേതാവ് തന്റെ സത്യവാങ്മൂലത്തിൽ മുകളിൽ പറഞ്ഞ EPIC നമ്പർ പരാമർശിച്ചു'- ജില്ലാ ഭരണകൂടം എക്സിൽ വോട്ടർ പട്ടികയുടെ ചിത്രങ്ങൾ സഹിതം മറുപടി നൽകി.
ഇതേ ചിത്രങ്ങൾ പങ്കിട്ടാണ് ഉപമുഖ്യമന്ത്രിയുടെ പരിഹാസം.
'തേജസ്വി ജി, താങ്കളുടെ കഴിവിൽ എനിക്ക് മാത്രമല്ല, അങ്ങയുടെ കുടുംബത്തിനും ബിഹാറിലെ മുഴുൻ ജനങ്ങൾക്കും ഇപ്പോൾ സംശയമുണ്ട്. എസ്ഐആർ ഡ്രാഫ്റ്റിൽ പേര് കണ്ടെത്താൻ നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകും. താങ്കളുടെ പിതാവിനൊപ്പം 416-ാം നമ്പറിൽ അങ്ങയുടെ പേര് കൃത്യമായുണ്ട്. നോക്കിയാൽ കാണാം. തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമായ പ്രവർത്തനങ്ങൾ ഇനിയെങ്കിലും നിർത്തുക. ആർജെഡിയുടെ മിഥ്യാധാരണയും ഭയവും വ്യാജമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്'- സമ്രാട്ട് ചൗധരി എക്സിൽ കുറിച്ചു.
Tejashwi Yadav, Bihar voter rolls, Rashtriya Janata Dal, Chief Electoral Officer Bihar: At a press conference, Tejashwi Yadav searched for his EPIC number on a big screen, but the result showed: “No records found.”
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


