

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതില്‍ വർധനയെന്ന് കണക്കുകള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം എട്ടുശതമാനം കുറഞ്ഞു. എന്നാല്‍ സ്വകാര്യ സ്‌കൂളുകള്‍ 14.9 ശതമാനം വര്‍ധിച്ചു. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസ നിലവാരത്തിന്റെ ഇടിവ് സംബന്ധിച്ച സുചനയും റിപ്പോര്‍ട്ട് നല്‍കുന്നു.
2014- 2024 കാലത്ത് രാജ്യത്ത് 89,441 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 24.1 ശതമാനം സ്‌കൂളുകളാണ് മധ്യപ്രദേശില്‍ മാത്രം പൂട്ടിയിട്ടുള്ളത്. ജമ്മു-കശ്മീര്‍, ഒഡിഷ, അരുണാചല്‍പ്രദേശ്, യുപി, ഝാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടലില്‍ മുന്നില്‍. സ്വകാര്യ സ്‌കൂളുകള്‍ വര്‍ധിച്ചതില്‍ മുന്നില്‍ ബിഹാറാണ്. 179 ശതമാനമാണ് ബിഹാറിലെ സ്വകാര്യ സ്‌കൂളുകളുടെ വളര്‍ച്ച. ഉത്തര്‍ പ്രദേശില്‍ ഇത് 45 ശതമാനമാണ്.
2024 ലെ എഎസ്ഇആര്‍ റിപ്പോര്‍ട്ടാണ് വിദ്യാഭ്യാസ നിലവാരത്തകർച്ച സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 23.4 ശതമാനം പേര്‍ക്ക് മാത്രമേ രണ്ടാം ക്ലാസ് ലെവല്‍ പാഠപുസ്തകം വായിക്കാന്‍ കഴിയൂ എന്നാണ് റിപ്പോർട്ട് പറയുന്നത്. 1.52 ലക്ഷത്തിലധികം സ്‌കൂളുകളില്‍ പ്രവര്‍ത്തനക്ഷമമായ വൈദ്യുതിയില്ലെന്നും 67,000 സ്‌കൂളുകള്‍ ടോയ്‌ലറ്റുകള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മതിയായ കുടിവെള്ള സൗകര്യങ്ങളില്ലാതെ രാജ്യത്ത് 24,580 സ്‌കൂളുകള്‍ നിലവിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates