

മുംബൈ: ഭര്‍ത്താവ് അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയും പണം നല്‍കുകയും ചെയ്യുന്നുവെന്നു പരാതിപ്പെട്ട ഭാര്യയുടെ ഹര്‍ജി തള്ളി സെഷന്‍സ് കോടതി. ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും എതിരായ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഭാര്യ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ സെഷന്‍സ് കോടതിയും ഹര്‍ജി തള്ളുകയായിരുന്നു. ഇതില്‍ ഗാര്‍ഹികപീഡനത്തിന് വിധേയമായതായി യാതൊന്നും കാണുന്നില്ലെന്നും ആരോപണങ്ങള്‍ അവ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവതി സംരക്ഷണം, ജീവനാംശം, നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെട്ടാണ് ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും അതിനെ മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും കബളിപ്പിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ ആരോപണം.
അമ്മായിയമ്മ തന്റെ ജോലിയെ എതിര്‍ക്കുകയും തന്നെ ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നും ഭര്‍ത്താവും അമ്മയും താനുമായി വഴക്കിട്ടിരുന്നതായുമാണ് യുവതിയുടെ പരാതിയില്‍ ഉള്ളത്. 1993 സെപ്തംബര്‍ മുതല്‍ 2004 ഡിസംബര്‍ വരെ തന്റെ ഭര്‍ത്താവ് ജോലിക്കായി വിദേശത്തായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ലീവിന് ഇന്ത്യയില്‍ വരുമ്പോഴെല്ലാം അമ്മയെ കാണുകയും എല്ലാ വര്‍ഷവും 10,000 രൂപ കൊടുക്കുകയും ചെയ്യുമായിരുന്നു. അമ്മയുടെ കണ്ണ് ഓപ്പറേഷന് വേണ്ടിയും പണം ചെലവഴിച്ചതായും യുവതി പറഞ്ഞു.
എന്നാല്‍ ഭാര്യയുടെ ഉപദ്രവം കാരണമാണ് കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയതെന്നും തന്നെ ഒരിക്കലും ഭര്‍ത്താവായി അംഗീകരിച്ചിട്ടില്ലെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെന്നുമാണ് ഭര്‍ത്താവ് വാദിച്ചത്. തന്റെ പൂര്‍ണ സമ്മതമില്ലാതെ എന്‍ആര്‍ഇ അക്കൗണ്ടില്‍ നിന്ന് 68 ലക്ഷം രൂപ എടുത്ത് ഭാര്യ സ്വന്തമായി ഫ്‌ലാറ്റ് വാങ്ങിയെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. ഭാര്യയ്ക്ക് പ്രതിമാസം 3000 രൂപ വീതം ഇടക്കാല ജീവനാംശം നല്‍കാനും കോടതി ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates