'കൊല്ലുന്നവനെക്കാള്‍ വലുതാണ് രക്ഷിക്കുന്നവന്‍'; ഡല്‍ഹി പൊലീസ് കേസെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിന്‌ പിന്തുണയുമായി രാഹുല്‍

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read


ന്യൂഡല്‍ഹി:കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലുന്നവനെക്കാള്‍ വലുതാണ് രക്ഷിക്കുന്നവനെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുടെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ഇത്തരം പൊലീസ് നടപടികളെത്തുടര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കില്ലെന്ന് ശ്രീനിവാസ് പറഞ്ഞു. തങ്ങള്‍ക്ക് പേടിയില്ല. തങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ല. തെറ്റായ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും എളിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് തുടരുമെന്ന് ശ്രീനിവാസ് പറഞ്ഞു.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ അനധികൃതമായി വിതരണം ചെയ്തതായും ദുരിതാശ്വസ പ്രവര്‍ത്തനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള കോവിഡ് ദുരിതാശ്വാസ സംഘത്തിനെതിരേ പരാതി ഉണ്ടായത്. എന്നാല്‍ രാഷ്ട്രീയമായ പകപോക്കലാണ് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സര്‍ക്കാര്‍ കാണുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിച്ചുകൊടുക്കുന്നത് ഒരു കുറ്റകൃത്യമാണോ? മരണാസന്നരായവര്‍ക്ക് റെംഡെസിവിര്‍ എത്തിച്ചുകൊടുക്കുന്നത് കുറ്റമാണോ? കിടക്കകളും വെന്റിലേറ്ററുകളും ഒരുക്കുന്നത് കുറ്റകൃത്യമാണോ? രോഗികള്‍ക്കൊപ്പമുള്ളവര്‍ക്കും ആംബുലന്‍സ് െ്രെഡവര്‍മാക്കും ഭക്ഷണം നല്‍കുന്നത് കുറ്റമാണോ? മോദിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കുറ്റകൃത്യമാണെന്നാണ് കരുതേണ്ടത്. അതുകൊണ്ടാണ് ശ്രീനിവാസിനെയും മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെയും ചോദ്യംചെയ്യാന്‍ മോദിയും അമിത് ഷായും പൊലീസിനെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിലേക്ക് അയച്ചത്, സുര്‍ജേവാല ട്വീറ്റില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com