

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിനുള്ളിൽ പണത്തിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള പോര് പരസ്യമായ തെരുവ് യുദ്ധത്തിലേക്ക്. പാർട്ടിയിലെ വിമത എംഎൽഎമാർ നൽകിയ ഔദ്യോഗിക പരാതിയെത്തുടർന്ന് തൃണമൂൽ കോൺഗ്രസിന്റെ പേരിലുള്ള മൂന്ന് പ്രധാന ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പൂർണ്ണമായി മരവിപ്പിച്ചു . ഏകദേശം 440 കോടി രൂപയുടെ നിക്ഷേപമുള്ള അക്കൗണ്ടുകൾക്ക് എതിരെയാണ് ബിധാനഗർ പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗം അടിയന്തര നടപടി സ്വീകരിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.അക്കൗണ്ടുകൾ 'ഡെബിറ്റ് ഫ്രീസ്' ചെയ്തതോടെ ഈ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാനോ മറ്റ് ബാഹ്യ ഇടപാടുകൾ നടത്താനോ പാർട്ടിക്ക് സാധിക്കില്ല. എന്നാൽ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിന് സാങ്കേതികമായി തടസ്സമില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അരൂപ് ബിശ്വാസ് - ഋതബ്രത ബാനർജി പോര്
പാർട്ടിയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ അരൂപ് ബിശ്വാസ്, പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് കടുത്ത ചേരികൾ തമ്മിൽ പാർട്ടിയുടെ സാമ്പത്തിക-സംഘടനാ ചുമതലകൾ പിടിച്ചെടുക്കാൻ നടത്തുന്ന കടുത്ത അധികാര തർക്കമാണ് പുതിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഋതബ്രത ബാനർജി പക്ഷത്തുള്ള പത്ത് വിമത എംഎൽഎമാർ സംയുക്തമായി ബിധാനഗർ സൈബർ പൊലീസിന് നൽകിയ ക്രിമിനൽ പരാതിയെത്തുടർന്നാണ് അക്കൗണ്ടുകൾ പൂട്ടിയത്.
പാർട്ടി അക്കൗണ്ടുകളിൽ കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ യഥാർത്ഥ ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് വിമത എംഎൽഎമാരുടെ ആവശ്യം. വിവിധ അഴിമതികളിൽ നിന്നുള്ള പണം, പൊതുഫണ്ട് വകമാറ്റൽ, നിയമവിരുദ്ധമായ പിരിവുകൾ എന്നിവയിലൂടെ സമാഹരിച്ച കള്ളപ്പണമാണോ ഇതെന്നും ഇതിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. "അധികാര സ്വാധീനം ദുരുപയോഗം ചെയ്തും അവിഹിതമായ സാമ്പത്തിക ഇടപാടുകളിലൂടെയും സമാഹരിച്ച ചില ഫണ്ടുകൾ നിയമവിരുദ്ധമായി ഈ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി വിശ്വസനീയമായ സാഹചര്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്," എന്ന് ഒരു എംഎൽഎയുടെ പരാതിയിൽ പറയുന്നു.
ഖജനാവ് പൂട്ടാൻ കത്തുമായി ട്രഷറർ തർക്കം
അക്കൗണ്ടുകൾ മരവിപ്പിച്ച വിവരം തങ്ങൾ അറിഞ്ഞതായും ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും മമതാ ബാനർജി അനുകൂലികളായ എംഎൽഎമാർ വ്യക്തമാക്കി. നേരത്തെ, പാർട്ടിയിലെ നേതൃത്വ തർക്കങ്ങൾ പരിഹരിക്കുന്നതുവരെ 500 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാൻ ആരെയും അനുവദിക്കരുതെന്നും അക്കൗണ്ടുകൾക്ക് സംരക്ഷണം നൽകണമെന്നും കാട്ടി അരൂപ് ബിശ്വാസ് ബാങ്കിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിമതർ ക്രിമിനൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
അതേസമയം, അരൂപ് ബിശ്വാസിന് നിലവിൽ പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളിൽ സംസാരിക്കാൻ യാതൊരു അവകാശവുമില്ലെന്ന് മമത അനുകൂലിയായ എംഎൽഎ കുനാൽ ഘോഷ് വ്യക്തമാക്കി. "അരൂപ് ബിശ്വാസ് മുൻപ് പാർട്ടിയുടെ ട്രഷറർ ആയിരുന്നു എന്നത് ശരിയാണ്. എന്നാൽ ജൂൺ 5-ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സുഭാശിഷ് ചക്രവർത്തിയെ പുതിയ ട്രഷററായി ഏകകണ്ഠമായി തിരഞ്ഞെടുത്തതാണ്. നിലവിൽ അദ്ദേഹത്തിനാണ് എല്ലാ ഔദ്യോഗിക അധികാരവുമുള്ളത്," കുനാൽ ഘോഷ് പറഞ്ഞു. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ നേരത്തെ തന്നെ ബിശ്വാസിനെതിരെ സൈബർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates