എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായത് നല്‍കാന്‍ ശ്രമിക്കുന്നുണ്ട്, രാജ്യസഭയില്‍ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി

വികസനത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം വേണമെന്നും പ്രധാനമന്ത്രി
നരേന്ദ്രമോദി
നരേന്ദ്രമോദിഎക്‌സ്
Updated on
1 min read

ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായത് നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം എന്ന വാദം ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം എന്ന വാദം ശരിയല്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം. രാജ്യത്തെ തകര്‍ക്കാന്‍ പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കരുത്. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായതു നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനം. വികസനത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാം രാജ്യത്തെ ഒന്നായി കാണണം, വേര്‍തിരിക്കരുത്. നദികള്‍ ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്നുവെന്നും അതു മറ്റുളള സംസ്ഥാനങ്ങള്‍ ഉപയോഗിക്കരുതെന്നും അവിടെയുളളവര്‍ പറഞ്ഞാല്‍ എന്തു ചെയ്യും? കല്‍ക്കരിയുളള സംസ്ഥാനങ്ങള്‍ അതില്ലാത്തവര്‍ക്കു നല്‍കില്ലെന്നു പറഞ്ഞാല്‍ എന്തു ചെയ്യും? കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ പങ്കിടില്ലെന്നു പറഞ്ഞിരുന്നെങ്കില്‍ മറ്റ് പ്രദേശങ്ങളില്‍ എന്തു സംഭവിക്കുമായിരുന്നുവെന്നും മോദി ചോദിച്ചു.

നരേന്ദ്രമോദി
കോണ്‍ഗ്രസിന് 40 സീറ്റെങ്കിലും കിട്ടാന്‍ പ്രാര്‍ഥിക്കുന്നു; നെഹ്രു സംവരണത്തെ എതിര്‍ത്തു; കടന്നാക്രമിച്ച് നരേന്ദ്ര മോദി

ഈ രാഷ്ട്രം നമുക്ക് ഒരു തുണ്ടു ഭൂമി മാത്രമല്ല. മനുഷ്യശരീരം പോലെയാണ്. ഒരു ശരീരഭാഗം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ശരീരം മുഴുവനും വൈകല്യം ബാധിക്കും. രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗം വികസനമില്ലാതെ അവശേഷിക്കുന്നുവെങ്കില്‍ രാജ്യത്തിനു വികസിക്കാനാവില്ല.

''രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്നു പറഞ്ഞു രാജ്യത്തെ വടക്കും തെക്കുമായി വിഭജിക്കാനുള്ള കഥ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. അത്തരമൊരു കഥ പരസ്യങ്ങളിലൂടെ മെനയുകയാണ് കര്‍ണാടക സര്‍ക്കാര്‍. രാജ്യത്തെ തകര്‍ക്കാനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുമായാണ് പുതിയ ആഖ്യാനങ്ങള്‍ ചമയ്ക്കുന്നത്. അതിലുള്ള എന്റെ വേദന ഇവിടെ അറിയിക്കുകയാണ്. ഇത്തരം പ്രചാരണങ്ങള്‍ രാജ്യത്തിനു നല്ലതല്ല. അതു രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കും. രാജ്യത്തിന്റെ ഒരു ഭാഗത്തു വാക്സിന്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അതു മറ്റു ഭാഗങ്ങളില്‍ നല്‍കാനാവില്ലെന്നും പറഞ്ഞു പരത്തുന്നവരുണ്ട്. ഒരു ദേശീയ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടാകുന്നത് സങ്കടകരമാണെന്നും മോദി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com