

ബംഗളൂരു: പത്ത് ലക്ഷം രൂപയുടെ വാഹനം വാങ്ങാനെത്തി ഷോറൂം ജീവനക്കാരുടെ പരിഹാസത്തിന് ഇരയായ കർഷകന് പുത്തൻ ബൊലേറോ കൈമാറി മഹീന്ദ്ര ഷോറൂം അധികൃതർ. വീട്ടിൽ നേരിട്ടെത്തി മാപ്പ് പറഞ്ഞാണ് ജീവനക്കാർ പുത്തൻ വണ്ടി കൈമാറിയത്.
പിക്കപ്പ് വാൻ വാങ്ങാൻ എത്തിയ തൂമക്കൂരുവിലെ കർഷകനായ കെംപെഗൗഡയെയാണ് ജീവനക്കാർ പരിഹസിച്ചത്. 10 ലക്ഷം രൂപയുടെ വാഹനത്തിന് വില ചോദിച്ചപ്പോഴാണ് ഷോറൂം ജീവനക്കാർ കർഷകനെ കളിയാക്കിയത്. പിന്നാലെ മുഴുവൻ പണവുമായി എത്തി വാഹനം ഉടൻ വേണമെന്ന് പറഞ്ഞ കർഷകന്റെ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
സംഭവത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർപേഴ്സൻ ആനന്ദ് മഹീന്ദ്ര തന്നെ കർഷകനോട് ക്ഷമ ചോദിച്ച് രംഗത്തും വന്നു. ഇതിനു ശേഷമാണ് ഉറപ്പു നൽകിയപോലെ പുത്തൻവാഹനം വീട്ടിലെത്തിച്ചു നൽകി ജീവനക്കാർ കർഷകനോട് മാപ്പ് പറഞ്ഞത്.
പിക്കപ്പ് വാൻ വാങ്ങുന്നതിനാണ് കെംപെഗൗഡയും കർഷകരായ ഏഴ് സുഹൃത്തുക്കളും ഷോറൂമിലെത്തിയത്. ഇത്രയും ആളുകളെയും കൂട്ടി വരേണ്ട ആവശ്യമില്ലെന്നു പറഞ്ഞ എക്സിക്യൂട്ടീവ് കർഷകരുടെ വേഷത്തെയും കളിയാക്കി. പത്ത് ലക്ഷം പോയിട്ട് പത്ത് രൂപയെങ്കിലും പോക്കറ്റിൽ ഉണ്ടോയെന്നു ചോദിച്ചാണ് ജീവനക്കാരൻ പരിഹസിച്ചത്. ഇതിൽ രോഷാകുലനായാണ് കർഷകൻ ഷോറൂമിൽ നിന്നു മടങ്ങി അര മണിക്കൂറിനകം പണവുമായി തിരിച്ചെത്തി വാഹനം ആവശ്യപ്പെട്ടു.
മൂന്ന് ദിവസത്തിനുള്ളിൽ വീട്ടിലെത്തിച്ച് നൽകാമെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും ഉടൻ വേണമെന്ന നിലപാടിൽ കെംപഗൗഡ ഉറച്ചു നിന്നു. പൊലീസ് ഇടപെട്ടതോടെ ഉടൻ വണ്ടി നൽകാനായില്ലെങ്കിൽ വേഷത്തെ കളിയാക്കിയ ജീവനക്കാരൻ മാപ്പു പറയണമെന്നായി. പിരിഞ്ഞു പോകാൻ പൊലീസ് നിർബന്ധിച്ചതോടെ വണ്ടി വേണ്ടെന്നു വച്ച്, ജീവനക്കാരനെ കൊണ്ടു മാപ്പു പറയിച്ച് ഗൗഡയും കൂട്ടരും മടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates