

ചെന്നൈ: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചത് ലോക്ഭവൻ സമ്മർദ്ദത്തിലെന്നു ടിവികെ പാർട്ടിയുടെ വിശദീകരണം. ആദ്യം പാടാൻ നിർദ്ദേശിച്ചത് ഗവർണറുടെ ഓഫീസാണെന്നും ടിവികെ നേതാവ് ആദവ് അർജുന വ്യക്തമാക്കി. ഭാവിയിൽ ഈ രീതി തുടരില്ലെന്നും വിശദീകരണത്തിൽ പറയുന്നു. തമിഴ്നാട് സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് തുടക്കത്തിൽ പാടാഞ്ഞതാണ് വിവാദമായത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യം വന്ദേമാതരം, തുടർന്നു ദേശീയ ഗാനം, മൂന്നാമതായി തമിഴ് തായ് വാഴ്ത്തുമാണ് ആലപിച്ചത്. ഇതാണ് വിവാദമായത്. തമിഴ് തായ് വാഴ്ത്തിനെ അവഗണിച്ചെന്നു ആരോപിച്ച് ഡിഎംകെ അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു. ടിവികെയെ പിന്തുണയ്ക്കുന്ന സിപിഐയും വിമർശിച്ച് രംഗത്തെത്തി. പിന്നാലെയാണ് ടിവികെ വിശദീകരണം.
തമിഴ്നാട്ടിലെ എല്ലാ പൊതുപരിപാടികളിലും ആദ്യ തമിഴ് തായ് വാഴ്ത്തും അവസാനം ദേശീയ ഗാനവും ആലപിക്കുന്നതാണ് രീതി. ഇതാണ് ശരിയായ രീതിയെന്നു ആദവ് എക്സിൽ കുറിച്ചു.
'ഈ രീതിയിൽ ടിവികെയ്ക്കു ഭിന്നാഭിപ്രായം ഇല്ല. പുതിയ സമ്പ്രദായത്തോടു ഞങ്ങൾക്ക് യോജിപ്പില്ല. തമിഴ്നാടിനെ സംബന്ധിച്ചു അത് അനുയോജ്യവുമല്ല. വിഷയം ഞങ്ങൾ ഗവർണറുടെ മുന്നിൽ ഉയർത്തിയിരുന്നു. കേന്ദ്ര സർക്കാരിൽ നിന്നുള്ള പുതിയ സർക്കുലർ അനുസരിച്ച് പ്രവർത്തിക്കേണ്ട ഉത്തരവാദിത്വമുള്ള അധികാരി എന്ന നിലയിൽ ഗവർണർക്കു പ്രവർത്തിക്കേണ്ടതുണ്ട് എന്നു അറിയിച്ചു. അതനുസരിച്ച് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ തമിഴ്നാടിന്റെ സംസ്ഥാന ഗീതം മൂന്നാമതായി ആലപിച്ചു. ഭാവിയിൽ ഈ സമ്പ്രദായം പിന്തുടരില്ല. പകരം പഴയ സമ്പ്രദായം അനുസരിച്ച് പരിപാടിയുടെ തുടക്കത്തിൽ തമിഴ്നാടിന്റെ സംസ്ഥാന ഗീതം ആലപിക്കുകയും അവസാനം ദേശീയ ഗാനം ആലപിക്കുകയും ചെയ്യും'.
തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങലിലും സംസ്ഥാന ഭാഷാ പ്രാർഥനാ ഗാനം പരിപാടിക്കിടെ തുടക്കത്തിൽ ആലപിക്കണം. അതിനായി കേന്ദ്ര സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കണം. അതാണ് മുഴുൻ തമിഴ്നാട് ജനതയുടേയും ഞങ്ങളുടേയും ദൃഢമായ നിലപാട്- ആദവ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates