

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയഗാനത്തിനു മുന്‍പുതന്നെ വന്ദേമാതരം ആലപിച്ചു . ദേശീയഗാനത്തോടൊപ്പം വന്ദേമാതരവും ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജനുവരിയിലെ ഉത്തരവാണ് വിജയ് അധികാരമേറ്റ ചടങ്ങിൽ പൂര്‍ണമായും നടപ്പാക്കിയത്. വന്ദേമാതരത്തിന്റെ ആറു ഖണ്ഡികകളും പാടിയശേഷമാണ് ദേശീയഗാനവും പിന്നെ തമിഴ് തായ് വാഴ്ത്തുപാട്ടും വേദിയില്‍ ആലപിച്ചത്.
ഉത്തരവു നിലനില്‍ക്കുമ്പോഴും ശനിയാഴ്ച നടന്ന പശ്ചിമബംഗാളിലെ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രത്ജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിര്‍ന്ന നേതാക്കളും പങ്കെടുത്ത ചടങ്ങായിട്ടു കൂടി വന്ദേമാതരം ഒഴിവാക്കപ്പെട്ടപ്പോള്‍ ബിജെപിയുടെ കടുത്ത വിമര്‍ശകനായ വിജയ് ഇതിനു തുനിയാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഉത്തരവിനെ ശക്തമായി എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്.
ഇതോടെയാണ് തെരഞ്ഞെടുപ്പിനു മുന്‍പ് ഉയര്‍ത്തിക്കാട്ടിയ ബിജെപി വിരുദ്ധതയില്‍നിന്നും മലക്കംമറിയുകയാണോ മുഖ്യമന്ത്രി വിജയ് എന്ന വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകര്‍ രംഗത്തെത്തിയത്. ഡിഎംകെയ്ക്കും ബിജെപിക്കുമെതിരായ ശക്തമായ നിലപാടുകളാണ് ആദ്യം സിനിമയിലൂടെയും പിന്നീട് രാഷ്ട്രീയ പ്രഖ്യാപനങ്ങളിലൂടെയും വിജയ് മുന്നോട്ടുവെച്ചിരുന്നത്.
ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം ആചരിക്കുന്നതിനോടനുബന്ധിച്ചാണ് കേന്ദ്രം പുതിയ ഉത്തരവിറക്കിയത്. 1971 ലെ ദേശീയ ബഹുമതികളെ തടയുന്ന നിയമപ്രകാരം ദേശീയഗാനത്തിന്റെ തുല്യ പരിരക്ഷ വന്ദേമാതരത്തിനും നല്‍കിയിരുന്നു. 1950 ല്‍ ഭരണഘടനാ അസംബ്ലി അംഗീകരിച്ചതു പ്രകാരം രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കുന്ന രീതിയില്‍നിന്നു വ്യത്യസ്തമായി ആറു ഖണ്ഡികകളും ആലപിക്കണമെന്നാണ് പുതിയ ഉത്തരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates