

ഭോപ്പാല്‍: 'ഞാന്‍ പെട്ടുപോയി ബ്രോ. നീ മാത്രം ഇതില്‍ ചെന്ന് ചാടരുത്.'-ഭോപ്പാലില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് മുന്‍പ് 33 വയസ്സുകാരിയായ ത്വിഷ ശര്‍മ്മ അയച്ചതെന്ന് കരുതുന്ന ചാറ്റുകളില്‍ ഒന്നാണിത്. നോയിഡ സ്വദേശിനിയായ ത്വിഷയെ മെയ് 12നാണ് ഭോപ്പാലിലെ കടാര ഹില്‍സ് പ്രദേശത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2024ല്‍ ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും 2025 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹമെന്നും പൊലീസ് പറഞ്ഞു. താന്‍ നേരിട്ട ദുരവസ്ഥയെക്കുറിച്ച് ത്വിഷ കടുത്ത വിഷമം രേഖപ്പെടുത്തിയെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാം ചാറ്റുകളാണ് പുറത്തുവന്നത്. 'ഞാന്‍ പെട്ടുപോയി ബ്രോ. നീ മാത്രം ഇതില്‍ ചെന്ന് ചാടരുത്. കൂടുതല്‍ സംസാരിക്കാന്‍ പറ്റില്ല. സമയം ശരിയാകുമ്പോള്‍ ഞാന്‍ വിളിക്കാം.''- ത്വിഷയുടെ ചാറ്റില്‍ പറയുന്നു. 'എനിക്ക് നിന്നെക്കുറിച്ച് ഓര്‍ത്ത് ആശങ്കയുണ്ട്. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു.' മറുപടിയായി പ്രതികരിച്ചു.
അതേസമയം ത്വിഷ ശര്‍മ്മയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് അച്ഛന്‍ നവ്‌നിധി ശര്‍മ്മ ആവശ്യപ്പെട്ടു. മരണവുമായി ബന്ധപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ കാര്യങ്ങള്‍ മറച്ചുവെയ്ക്കാന്‍ സാധ്യതയുണ്ട്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍, ഡല്‍ഹിയിലെ എയിംസില്‍ മൃതദേഹം രണ്ടാമതും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും നവ്‌നിധി ശര്‍മ്മ ആവശ്യപ്പെട്ടു.
തന്റെ മകള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന വാദങ്ങള്‍ തള്ളിക്കളഞ്ഞ ശര്‍മ്മ മരുമകനെതിരെയാണ് മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും ആവശ്യപ്പെട്ടു. മരുമകന്‍ മയക്കുമരുന്നിന് അടിമയാണെന്നും ശര്‍മ്മ ആരോപിച്ചു.
രണ്ടാമതും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ത്വിഷയുടെ കുടുംബം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തി. പ്രതിയായ സമര്‍ത്ഥ് സിങ്ങിനും അമ്മയ്ക്കുമെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഭോപ്പാല്‍ എയിംസില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍, മരണകാരണം തൂങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ പരിക്കുകളുടെ അടയാളങ്ങള്‍ ഉള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ത്വിഷ ശര്‍മ്മയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്.
ത്വിഷയ്ക്ക് ഭോപ്പാല്‍ വിട്ട് നോയിഡയിലേക്ക് മടങ്ങാന്‍ താല്പര്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. മരിക്കുന്നതിന് തലേദിവസം രാത്രി 10 മണി വരെ അവര്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമര്‍ത്ഥ് സിങ്ങിനും അമ്മയ്ക്കുമെതിരെ സ്ത്രീധന പീഡന മരണം ഉള്‍പ്പെടെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് രജനീഷ് കശ്യപ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് വിരമിച്ച ജഡ്ജിക്കും മകനുമെതിരെ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. റിട്ടയേര്‍ഡ് ജഡ്ജിക്ക് സെഷന്‍സ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. എന്നാല്‍ മകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates