

ലഖ്‌നൗ: രോഗികൾക്ക് സൗജന്യമായി ഓക്‌സിജൻ വിതരണം ചെയ്ത യുവാവിനെതിരെ കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് 35കാരനായ വിക്കി അഗ്രിഹാരിക്കെതിരെ കേസെടുത്തത്. രോഗികൾക്ക് ഓക്‌സിജൻ നൽകുമ്പോൾ വിക്കി പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും ഇയാൾ കോവിഡ് പരിശോധന നടത്തിയിരുന്നില്ലെന്നുമാണ് ആരോപണം.
ഉത്തർ പ്രദേശിലെ ജോൻപൂർ ജില്ലാ ആശുപത്രിക്കു പുറത്ത് ഓക്‌സിജൻ ലഭിക്കാതെ വലഞ്ഞ രോഗികൾക്കാണ് വിക്കി സഹായമെത്തിച്ചത്. വിക്കി രോഗികളെ മനപ്പൂർവ്വം ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഈ രംഗങ്ങൾ യുവാവ് മൊബൈലിൽ പകർത്തിയെന്നും അവർ ആരോപിച്ചു. ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്നാണ് പോലീസ് വിക്കിക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
സ്വകാര്യ ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലായ ഒരു രോഗിയെ വ്യാഴാഴ്ച രാവിലെ ജോൻപൂർ ജില്ലാ ആശുപത്രിയിലെത്തിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബെഡും ഓക്‌സിജനും ഇല്ലെന്നു പറഞ്ഞ് സ്വകാര്യ ആശുപത്രി ഈ രോഗിയെ മടക്കി അയച്ചെന്ന് വിക്കി പറഞ്ഞു. രോഗി ഗുരുതരാവസ്ഥയിലായിരുന്നതിനാൽ ആശുപത്രി കെട്ടിടത്തിനു സമീപത്തു വച്ചു ആംബുലൻസിലെ ഓക്‌സിജൻ നൽകുകയായിരുന്നെന്നും ഇതുകണ്ട് ആശുപത്രിയിൽ പ്രവേശനം കാത്തിരുന്ന നിരവധി പേരെത്തി ഓക്‌സിജനായി അഭ്യർത്ഥിച്ചു. താൻ കൊണ്ടു വന്ന രോഗിക്ക് ഓക്‌സിജൻ കിറ്റ് സജ്ജീകരിച്ച ശേഷം മറ്റു രണ്ടു രോഗികൾക്കു കൂടി ഓക്‌സിജൻ സിലിണ്ടറുകൾ ഏർപ്പെടുത്തി കൊടുത്തതായും വിക്കി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates