രാജ്യത്തെ നടുക്കി ട്രെയിന്‍ ദുരന്തം;  മരണസംഖ്യ 50 ആയി, ഇനിയും ഉയരാന്‍ സാധ്യത; മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്രം

അപകടത്തില്‍ 50 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 400 ഓളം പേര്‍ക്ക് പരിക്കേറ്റു 
അപകടത്തില്‍പ്പെട്ട ട്രെയിനില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു/ പിടിഐ
അപകടത്തില്‍പ്പെട്ട ട്രെയിനില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു/ പിടിഐ
Updated on
1 min read


ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം നല്‍കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 

അപകടത്തില്‍ 50 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 400 ഓളം പേര്‍ക്ക് പരിക്കേറ്റതായും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബാലസോര്‍ ജില്ലയിലെ ബഹാനാഗയിലാണ് രാജ്യത്തെ നടക്കിയ ട്രെയിനന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

നാളെ രാവിലെ ബാലസോറിലെത്തുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. മുഖ്യമന്ത്രി കണ്‍ട്രോള്‍ റൂമിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 


ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍എക്‌സ്പ്രസും (12841).ബെംഗളൂരു-ഹൗറഎക്‌സ്പ്രസും (12864 )മാണ് അപകടത്തില്‍പ്പെട്ട യാത്രാ തീവണ്ടികള്‍. ഇതുകൂടാതെ ഒരു ചരക്ക് തീവണ്ടിയും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

'രാത്രി 7 മണിയോടെ, ഷാലിമാര്‍-ചെന്നൈ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ 10-12 കോച്ചുകള്‍ ബാലേശ്വരിനടുത്ത് പാളം തെറ്റി എതിര്‍ ട്രാക്കില്‍ വീണു. കുറച്ച് സമയത്തിന് ശേഷം, യശ്വന്ത്പൂരില്‍ നിന്ന് ഹൗറയിലേക്കുള്ള മറ്റൊരു ട്രെയിന്‍ പാളം തെറ്റിയ ആ കോച്ചുകളിലേക്ക് ഇടിച്ചു, അതിന്റെ ഫലമായി അതിന്റെ 3-4 കോച്ചുകള്‍ പാളം തെറ്റി' റെയില്‍വേ വാക്താവ് അമിതാഭ് ശര്‍മ പറഞ്ഞു. ഗുഡ്സ് ട്രെയിന്‍ ഇടിച്ചാണ് കോറോമാണ്ടല്‍ എക്സ്പ്രസ് പാളം തെറ്റിയതെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ റെയില്‍വേ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ചുമതലപ്പെടുത്തി. ബാലസോര്‍ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പ്രത്യേക സംഘത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി ഒഡീഷയിലേക്ക് അയച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. അപകടത്തില്‍ അതീവദു:ഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com