കോയമ്പത്തൂര്‍ : വീടിനടുത്തുള്ള കടയിലേക്ക് സാധനം വാങ്ങാന്‍ പോയ 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം. മാറ്റത്തിന് വേണ്ടി ഞങ്ങള്‍ വോട്ട് ചെയ്തിട്ടും യാതൊരു മാറ്റവുമുണ്ടായില്ലെന്ന് കുടുംബം പ്രതികരിച്ചു.
ഇന്നലെ വൈകീട്ട് കാണാതായ കുട്ടിക്കുവേണ്ടി വ്യാപകമായി തെരച്ചില്‍ നടത്തി. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം കോയമ്പത്തൂര്‍ സുലൂര്‍ മേഖലയിലെ കണ്ണംപാളയത്തെ തടാകത്തിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ മുറിവുകളും പാടുകളും ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം മനുഷ്യത്വരഹിതവും മാപ്പില്ലാത്തതുമായ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ ഒരിക്കലും അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രതികരിച്ചു.
"കോയമ്പത്തൂരില്‍ ഇന്നലെ 10 വയസ്സുകാരിക്ക് സംഭവിച്ച ദാരുണമായ സംഭവം അത്യധികം വേദനയും ഞെട്ടലുമുണ്ടാക്കി. ഇത്തരം മനുഷ്യത്വരഹിതവും പൊറുക്കാനാവാത്തതുമായ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ ഒരിക്കലും അനുവദിക്കില്ല. പ്രിയപ്പെട്ട മകളെ നഷ്ടപ്പെട്ടതില്‍ ദുഃഖിക്കുന്ന കുടുംബത്തോട് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇത്തരം ഹീനമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍വേണ്ട എല്ലാ അടിയന്തര നടപടികളും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കും : വിജയ് എക്‌സില്‍ കുറിച്ചു.
മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് കൊണ്ടുപോകില്ലെന്ന് ഇരയുടെ കുടുംബം ശഠിച്ചതിനെ തുടര്‍ന്നാണ് വിജയ്‌യുടെ പ്രതികരണമുണ്ടായത്. 'മുഖ്യമന്ത്രിയില്‍ നിന്ന് എന്തെങ്കിലും പ്രതികരണം ലഭിക്കുന്നതുവരെ ഞങ്ങള്‍ മൃതദേഹം കൊണ്ടുപോകില്ല. മാറ്റത്തിന് വേണ്ടി ഞങ്ങള്‍ വോട്ട് ചെയ്തു. ഇപ്പോള്‍, അദ്ദേഹം ഒരു പ്രസ്താവനയോ ഉറപ്പോ നല്‍കുന്നില്ല. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷവും ഒരു മാറ്റവും ഉണ്ടാകില്ലെന്ന് വ്യത്കമായി : കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തിക്, മോഹന്‍രാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവം പുറത്തുവന്നതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സുലൂര്‍ പൊലീസ് സ്‌റ്റേഷന്റെ മുന്നില്‍ നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നാരോപിച്ച് ടിവികെയ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തിലെത്തി 12 ദിവസത്തിനിടെ സംസ്ഥാനത്ത് 30ലധികം ഗുരുതര സംഭവങ്ങള്‍ ഉണ്ടായതായി പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ലൈംഗിക അതിക്രമം, കഞ്ചാവ് കടത്ത്, കലാപം, അക്രമാസക്തമായ പെരുമാറ്റം, ഭരണകക്ഷി അംഗങ്ങളുടെ അതിക്രമങ്ങള്‍, ഏറ്റവുമൊടുക്കം കോയമ്പത്തൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നതുള്‍പ്പെടെ 30 ലധികം പ്രധാന സംഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിയെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates