

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ബിജെപി അധികാരം പിടിച്ചതോടെ പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായി. മമത ബാനർജിയുടെ ശിഷ്യനായിരുന്ന, ഇപ്പോൾ ബിജെപിയുടെ 'ജയന്റ് കില്ലർ' എന്നറിയപ്പെടുന്ന സുവേന്ദു അധികാരി ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.
ഭരണഘടനാനുസൃതമായി ഗവർണർ ആർ.എൻ രവി നിലവിലെ നിയമസഭ പിരിച്ചുവിട്ടു. പുതിയ ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിലെത്തി. സുവേന്ദു അധികാരിയെ സഹായിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാളിൽ ഉപമുഖ്യമന്ത്രി പദവി ഉണ്ടായിരുന്നില്ല. ജ്യോതി ബസു മന്ത്രിസഭയിൽ ബുദ്ധദേവ് ഭട്ടാചാര്യയാണ് ഈ പദവി അവസാനമായി വഹിച്ചത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
വനിതാ പ്രാതിനിധ്യം
അസൻസോൾ ദക്ഷിണിൽ നിന്ന് വിജയിച്ച ബിജെപി നേതാവ് അഗ്നിമിത്ര പോൾ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ഇവർക്ക് മന്ത്രിസഭയിൽ വലിയ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഉത്തര ബംഗാളിന് പരിഗണന
വടക്കൻ ബംഗാളിൽ നിന്നുള്ള വിജയത്തിന് അംഗീകാരമായി സിലിഗുരി എംഎൽഎ ശങ്കർ ഘോഷിനെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയാക്കാനും നീക്കമുണ്ട്. മേഖലയിൽ ബിജെപിക്കുണ്ടായ വലിയ മുന്നേറ്റം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത്.
സിപിഎം പ്രതിഷേധം
ബിജെപിയുടെ വിജയാഘോഷങ്ങൾക്കിടയിൽ വ്യാപകമായ അക്രമങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് എസ്‌പ്ലനേഡ് ഏരിയയിൽ ഇടതുമുന്നണി വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തൊഴിലെടുക്കുന്നവർക്കും പാർട്ടി പ്രവർത്തകർക്കും എതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
English Summary: Suvendu Adhikari front-runner for CM post, likely to get two deputies
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates