

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയ ഹുമയൂണ്‍ കബീറിന്റെ ജനത ഉന്നയന്‍ പാര്‍ട്ടി (എജെയുപി)യും കൈകോര്‍ക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് മുസ്ലീം വോട്ട് ബാങ്കില്‍ കണ്ണുവച്ചാണ് പുതിയ സഖ്യം പിറക്കുന്നത്. ബുധനാഴ്ച നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ പുതിയ സഖ്യം പ്രഖ്യാപിച്ചത്.
രണ്ട് പാര്‍ട്ടികളും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കും. സംയുക്ത സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. 294 നിയമസഭാ സീറ്റുകളില്‍ 190 എണ്ണത്തിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് നിലവിലെ പദ്ധതി. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള മുര്‍ഷിദാബാദില്‍ നിന്നും ഏപ്രില്‍ ഒന്നിന് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് നീക്കം. 70 ശതമാനത്തില്‍ അധികമാണ് മുര്‍ഷിദാബാദിലെ മുസ്ലീം ജനസംഖ്യ.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഒവൈസി ഉയര്‍ത്തി. ബംഗാളിലെ ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് വികസനം വേണം എന്നാതാണ് തങ്ങളുയര്‍ത്തുന്ന മുദ്രാവാക്യം. സംസ്ഥാനത്ത് 30 ശതമാനം മുസ്ലീങ്ങളില്‍ 7 ശതമാനം പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലി ലഭിക്കുന്നുള്ളൂ. വലിയൊരു വിഭാഗം മുസ്ലീങ്ങള്‍ക്ക് ഉന്നത പഠനം പോലും അസാധ്യമാണ്. വോട്ടിനായി മാത്രമാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ന്യൂനപക്ഷങ്ങളെ ഉപയോഗിക്കുന്നത്. അവര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും ഒവൈസി ആരോപിച്ചു.
അതേസമയം, കബീര്‍-ഉവൈസി സഖ്യം വടക്കന്‍ ദിനാജ്പൂര്‍, മാല്‍ഡ, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ തൃണമൂലിനെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തെക്കന്‍ ബംഗാളില്‍ മുസ്ലീം വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴില്ലെന്നും നിരീക്ഷകര്‍ പറയുന്നു. 2011 മുതല്‍ തുടര്‍ച്ചയായി 15 വര്‍ഷമായി പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന ശക്തിയാണ് ന്യൂന പക്ഷ വോട്ട്. മാള്‍ഡ, നോര്‍ത്ത് ദിനാജ്പൂര്‍, മുര്‍ഷിദാബാദ്, നാദിയ, നോര്‍ത്ത് 24-പര്‍ഗാനാസ്, സൗത്ത് 24-പര്‍ഗാനാസ്, ഹൗറ എന്നിവിടങ്ങളിലായി ഏകദേശം 90 നിയമസഭാ സീറ്റുകളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates