ആരാണ് നിതിന്‍ നബിന്‍? ബിജെപിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്‍റിനെ അറിയാം

45 വയസ് മാത്രമുള്ള നേതാവിലേക്ക് പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിക്കുമ്പോള്‍ തലമുറ മാറ്റത്തിന്റെ സൂചന കൂടിയാണ് ബിജെപി നല്‍കുന്നത്
Who Is BJP Working President Nitin Nabin
Who Is BJP Working President Nitin Nabin
Updated on
2 min read

ജെ പി നഡ്ഢയുടെ പിന്‍ഗാമി, ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിഹാറില്‍ നിന്നുള്ള നിതിന്‍ നബിന്‍ സിന്‍ഹ എത്തുന്നു. 45 വയസ് മാത്രമുള്ള നേതാവിലേക്ക് പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിക്കുമ്പോള്‍ തലമുറ മാറ്റത്തിന്റെ സൂചന കൂടിയാണ് ബിജെപി നല്‍കുന്നത്. ബിജെപിയുടെ മൂന്നാം തലമുറയില്‍പ്പെട്ട നേതാവാണ് നിതിന്‍ നബിന്‍ സിന്‍ഹ. ഒന്നര വര്‍ഷക്കാലമായി നടക്കുന്ന ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് ആര് എന്ന ചര്‍ച്ച തുടരുന്നതിനിടെയാണ് പൊതുസമൂഹത്തിന് അത്ര പരിചിതമല്ലാത്ത ഒരു പേര് വര്‍ക്കിങ് പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.

Who Is BJP Working President Nitin Nabin
നിതിന്‍ നബിന്‍ ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്

അരാണ് നിതിന്‍ നബിന്‍

നിലവില്‍ ഝാര്‍ഖണ്ഡിന്റെ ഭാഗമായ റാഞ്ചിയിലാണ് നിതിന്‍ നബിനിന്റെ ജനനം. ശക്തമായ ബിജെപി പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് നിതിന്റെ രാഷ്ട്രീയ പ്രവേശനം. ജനസംഘം നേതാവായിരുന്ന നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയാണ് പിതാവ്. മുതിര്‍ന്ന ബിജെപി നേതാവായിരുന്ന അച്ഛനാണ് നിതിന്റെയും രാഷ്ട്രീയ പാഠപുസ്തകം.

യുവമോര്‍ച്ചയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ നിതിന്‍ നിലവില്‍ ബിഹാറിലെ നിതിഷ് കുമാര്‍ സര്‍ക്കാരിലെ റോഡ് നിര്‍മാണ വകുപ്പ് മന്ത്രിയാണ്. 2006 ല്‍ 26ാം വയസിലാണ് നിതിന്‍ ആദ്യമായി ബിഹാര്‍ നിയമസഭയിലേക്ക് എത്തുന്നത്. പിതാവ് പ്രതിനിധീകരിച്ചിരുന്ന പട്‌ന വെസ്റ്റ് സീറ്റില്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞടുപ്പിലൂടെയായിരുന്നു നിയമസഭാ പ്രവേശം. 60000ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്നത്തെ ജയം. പിന്നീട് തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.

Who Is BJP Working President Nitin Nabin
'തരൂരിൻ്റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ രണ്ട്'; പോസ്റ്റ്‌ പങ്കുവെച്ച് ശശി തരൂർ, വീണ്ടും വിവാദം

ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളിലെ പ്രബല സവര്‍ണസമുദായമായ കായസ്ത വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് നിതിന്‍ നബിന്‍. രാഷ്ട്രീയമായി നിഷ്പക്ഷത പുലര്‍ത്തുന്നവരാണ് കായസ്ത വിഭാഗക്കാര്‍. ഉത്തരേന്ത്യയിലെ സമുദായ സംഘര്‍ഷങ്ങളില്‍ നേരിട്ട് ഉള്‍പ്പെടാത്ത വിഭാഗം കൂടിയാണ് ഇവര്‍.

രണ്ട് പതിറ്റാണ്ടിന്റെ സംഘടനാ പരിചയം

രണ്ട് പതിറ്റാണ്ടിന്റെ സംഘടനാ പരിചയമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നയിക്കാനുള്ള ചുമതലയേല്‍പ്പിക്കുന്നതില്‍ നിതിന്‍ നബിന് കരുത്തായത്. യൂവമോര്‍ച്ച നേതാവായിരിക്കെ തന്നെ ബിഹാറില്‍ ബിജെപിയുടെ തെരഞ്ഞടുപ്പ് ചുമതലകളില്‍ നിതിന്‍ മുന്നിലുണ്ടായിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തിലേക്ക് എത്തുമ്പോള്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് നിതിന് ഗുണം ചെയ്തത്. ബിജെപിയുടെ സംഘടനാ സംവിധാനത്തെ കുറിച്ചുള്ള ആഴത്തിലുള്ള ബോധ്യം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുള്ള മികവ് എന്നിവയാണ് ഇതില്‍ ആദ്യത്തേക്ക്. നിലവിലെ നേതൃത്വവുമായി ചേര്‍ന്നു നില്‍ക്കുന്ന നിലപാടുകള്‍. വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് എന്നിവയും ഗുണം ചെയ്തു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ സ്വീകാര്യനാണ് നിതിന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്കൊപ്പം നിതിന്‍ നബിന്‍ ആയിരുന്നു പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ നയിച്ചത്. നബിന്റെ സംഘടനാ പ്രവര്‍ത്തനത്തിന്റെ മികവായാണ് ഛത്തീസ്ഗഢിലെ വിജയം വിലയിരുത്തിയത്. തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മുന്‍പ് മുതല്‍ ആഴ്ചയില്‍ നാല് ദിവസം എന്ന നിലയില്‍ സംസ്ഥാത്ത് സജീവമായിരുന്നു നിതിന്‍.

Who Is BJP Working President Nitin Nabin
'ജയിക്കുമ്പോള്‍ എല്ലാം ശരി'; കേരളത്തിലെ യുഡിഎഫ് വിജയം വോട്ട് ചോരിക്കെതിരെ ആയുധമാക്കി ബിജെപി

ബിജെപി ദേശീയ അധ്യക്ഷ പദവിയില്‍ ഇതാദ്യമായാണ് രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും ഒരു നേതാവെത്തുന്നത് എന്ന പ്രത്യേകതയും നിതിന്‍ നബിനിന്റെ നിമയനത്തിനുണ്ട്. ഈ ചുമതല വഹിക്കുന്ന ബിഹാറില്‍ നിന്നുള്ള ആദ്യ നേതാവ് കുടിയാണ് അദ്ദേഹം. ബംഗാള്‍, അസം, തമിഴ്‌നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളാണ് ദേശീയ അധ്യക്ഷ പദവിയില്‍ എത്തുന്ന നബിന് മുന്നിലെത്തുന്ന ആദ്യ വെല്ലുവിളികള്‍. നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കപ്പെട്ട നബിന് അടുത്തവര്‍ഷം നടക്കുന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവോടെ അധ്യക്ഷപദവി ഏറ്റെടുക്കുമെന്നാണ് വിലയിരുത്തല്‍.

Summary

Who Is BJP Working President Nitin Nabin.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com