കൊല്‍ക്കത്ത : പശുഹത്യയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെച്ചൊല്ലി പശ്ചിമ ബംഗാളില്‍ പുതിയ വിവാദം. സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ പുതിയ ബിജെപി സര്‍ക്കാര്‍ കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങിയ 'പശ്ചിമ ബംഗാള്‍ ആനിമല്‍ സ്ലോട്ടര്‍ കണ്‍ട്രോള്‍ ആക്ട്, 1950' ആണ് വിവാദത്തിന് കാരണമാകുന്നത്.
നിയമപ്രകാരം 14 വയസ്സിന് മുകളിലുള്ളതോ, കൃഷിക്കോ പ്രജനനത്തിനോ ഉപയോഗിക്കാനാകാത്ത അവസ്ഥയിലുള്ളതോ ആയ കന്നുകാലികളെ മാത്രമേ അറക്കാന്‍ സാധിക്കൂ. അതിന് സര്‍ക്കാര്‍ അനുമതിയും വെറ്ററിനറി സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
എന്നാല്‍ ബക്രീദ് സമയത്ത് വലിയ തോതില്‍ കന്നുകാലി വ്യാപാരം നടക്കാറുള്ള പശ്ചിമ ബംഗാളിലെ ഗ്രാമപ്രദേശങ്ങളില്‍ ഈ നിയന്ത്രണങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് വ്യാപാരികളുടെ ആരോപണം. ഹിന്ദു പശുവ്യാപാരികളും കര്‍ഷകരുമാണ് നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പശുക്കളെ വില്‍ക്കാനാകാത്ത സാഹചര്യം വന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം തന്നെ അപകടത്തിലായെന്നാണ് ഇവര്‍ പറയുന്നത്.
മുസ്ലിം യുവാക്കള്‍ പശുക്കളെ സംരക്ഷിക്കണമെന്ന സന്ദേശവുമായി രംഗത്തെത്തുന്നതും, മറുവശത്ത് ഹിന്ദു വ്യാപാരികള്‍ കന്നുകാലി വ്യാപാര നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതുമായ നിരവധി ദൃശ്യങ്ങള്‍ ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ പശുവധവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടുകള്‍ പോലും മാറിമറിഞ്ഞതായി സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങളുയരുന്നു.
'നിങ്ങളുടെ മാതാവിനെ നിങ്ങളെന്തിനാണ് വധിക്കാനായി കൊണ്ടുവന്നിരിക്കുന്നതെന്നും' 'നിങ്ങളെന്തിനാണ് അമ്മയെ മനുഷ്യത്വരഹിതമായി ഇങ്ങനെ കെട്ടിയിടുന്നത്? അവരെ ബഹുമാനത്തോടെ നടത്തി വീട്ടില്‍ കൊണ്ടു പോകൂ' എന്നും പറഞ്ഞുകൊണ്ട് അറവിനായി എത്തിച്ച പശുക്കളെ മടക്കിയയക്കുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പ്രതിഷേധങ്ങള്‍ക്കിടയിലും കൊല്‍ക്കത്ത ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് സ്‌റ്റേ അനുവദിക്കാന്‍ തയ്യാറായില്ല. ബക്രീദ് ആഘോഷത്തിന്റെ 'അത്യാവശ്യ ഘടകം' പശുഹത്യയല്ലെന്ന നിരീക്ഷണത്തോടെ കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ തുടരാനാണ് സാധ്യത.
സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ഖുര്‍ബാനി (മൃഗബലി) നടത്താവൂ എന്ന് മുസ്ലിം മതപണ്ഡിതര്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പശുവിന് പകരം ആടുകളെയും ചെമ്മരിയാടുകളെയും ഉപയോഗിക്കാമെന്ന നിര്‍ദേശവും ചിലര്‍ മുന്നോട്ടുവെച്ചു. സമൂഹത്തില്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ജാഗ്രതയെന്നും മതനേതാക്കള്‍ വ്യക്തമാക്കി.
പശുവിനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകളും, കന്നുകാലി വ്യാപാര നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു വ്യാപാരികളും രംഗത്തെത്തുന്ന സാഹചര്യം സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ബക്രീദിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പശുവിനെ 'ദേശീയ മൃഗമായി' പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകളും രംഗത്തുണ്ട്.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതു വഴി പശുഹത്യയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചൂഷണങ്ങള്‍ തടയാന്‍ സാധിക്കുമെന്നും, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും മറ്റ് അതിക്രമങ്ങള്‍ക്കും അറുതി വരുത്താന്‍ കഴിയുമെന്നുമാണ് മുസ്ലിം സംഘടനകളുടെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates