'ഞാന്‍ ഒരിക്കലും അത് ചെയ്യില്ല'; തമിഴ്‌നാട് സര്‍ക്കാരിന്റെ നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍

നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ താന്‍ ഒരിക്കലും ഒപ്പുവയ്ക്കില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ രവി
നീറ്റ് വിരുദ്ധ പരിപാടിയില്‍ എംകെ സ്റ്റാലിന്‍, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി
നീറ്റ് വിരുദ്ധ പരിപാടിയില്‍ എംകെ സ്റ്റാലിന്‍, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി
Updated on
1 min read

ചെന്നൈ: നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ താന്‍ ഒരിക്കലും ഒപ്പുവയ്ക്കില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. 'ഞാനാണ് ബില്ലിന് അനുമതി നല്‍കേണ്ട അവസാനയാള്‍. ഒരിക്കലും ഞാനത് ചെയ്യില്ല. എന്റെ കുട്ടികള്‍ക്ക് ബൗദ്ധികപരമായ വൈകല്യമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുട്ടികള്‍ മത്സരിക്കാനും മികച്ച നിലവാരം പുലര്‍ത്തുന്നവരാകാനും ഞാന്‍ ആഗ്രഹിക്കുന്നു.'- അദ്ദേഹം പറഞ്ഞു.
 

2023 നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളുമായി രാജ്ഭവനില്‍ ആശയവിനിമയം നടത്തുമ്പോഴാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് നീറ്റ് നിരോധന ബില്ലിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം. 

'ഞാന്‍ ഒരിക്കലും നീറ്റ് ബില്ലിന് ക്ലിയറന്‍സ് നല്‍കില്ല, അത് നിങ്ങളോട് വ്യക്തമായി പറയുകയാണ്. എന്നിരുന്നാലും കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയം ആയതിനാല്‍ അത് രാഷ്ട്രപതിയ്ക്ക് അയച്ചിരിക്കുകയാണ്.'- അദ്ദേഹം പറഞ്ഞു. 

കോച്ചിങ് സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നവര്‍ക്ക് മാത്രമേ മെഡിക്കല്‍ പ്രവേശനം നേടാനാകൂ എന്നത് മിഥ്യാ ധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സിബിഎസ്ഇ സിലബസ് ആണ് മികച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിബിഎസ്ഇ ടെക്സ്റ്റ് ബുക്കില്‍ എല്ലാം ഉണ്ട്, അതിനപ്പുറം വേറൊന്നിന്റെ ആവശ്യമില്ല. നിങ്ങളുടെ നിലവാരം അതിലും താഴ്ന്നതാണെങ്കില്‍ അത് ഉയര്‍ത്താനാണ് ശ്രമിക്കേണ്ടത്.- അദ്ദേഹം പറഞ്ഞു. 

മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ ഒഴിവാക്കണം എന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നത്. നേരത്തെ, നീറ്റിന് എതിരായ ബില്ല് സ്റ്റാലിന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നെങ്കിലും അദ്ദേഹം ഒപ്പിടാതെ തിരിച്ചയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com