ക്രിസ്തുമതം സ്വീകരിച്ചയാള്‍ക്ക് പട്ടികജാതി സംവരണത്തിന് അവകാശമില്ല: മദ്രാസ് ഹൈക്കോടതി

കന്യാകുമാരിയിലെ തെരൂര്‍ ടൗണ്‍ പഞ്ചായത്തിലെ എഐഎഡിഎംകെ പ്രതിനിധിയായ അമുദ റാണി എന്നയാള്‍ക്കെതിരെ മറ്റൊരു അംഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം
madras high court
മദ്രാസ് ഹൈക്കോടതിഫയല്‍
Updated on
1 min read

മധുര: ക്രിസ്തുമതം സ്വീകരിച്ച വ്യക്തിക്ക് പട്ടികജാതി (എസ് സി ) പദവി നല്‍കുന്നത് ഭരണഘടനയെ വഞ്ചിക്കുന്നതാണെന്ന് മദ്രാസ് ഹൈക്കോടതി. പട്ടികജാതി സംവരണ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട കന്യാകുമാരി തെരൂര്‍ പഞ്ചായത്തിലെ വനിതാ ചെയര്‍പേഴ്സണെ അയോഗ്യയാക്കിയ വിധിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. എഐഎഡിഎംകെ പ്രതിനിധിയായ അമുദ റാണി എന്നയാള്‍ക്കെതിരെ മറ്റൊരു അംഗമായ വി ഇയ്യപ്പന്‍ ആണ് കോടതിയെ സമീപിച്ചത്.

കന്യാകുമാരിയിലെ തെരൂര്‍ ടൗണ്‍ പഞ്ചായത്തിലെ ഹിന്ദു, സിഖ്, ബുദ്ധമതം എന്നിവയല്ലാതെ മറ്റേതെങ്കിലും മതത്തിലേക്ക് ഒരാള്‍ മതം മാറിയാല്‍ പട്ടികജാതി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമുദ റാണിയുടെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന വി ഇയ്യപ്പന്‍ കോടതിയെ സമീപിച്ചത്. അമുദ റാണി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെങ്കിലും 2005ല്‍ അവര്‍ വിവാഹസമയത്ത് ക്രിസ്തുമതം സ്വീകരിച്ചിരുന്നു എന്നും ഇയ്യപ്പന്‍ കോടതിയെ അറിയിച്ചു.

ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് എല്‍ വിക്ടോറിയ ഗൗരി സ്വമേധയാ ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് പൊതുജോലിക്ക് വേണ്ടിയും പട്ടികജാതിക്കാരിയാണെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. 1872-ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം അനുസരിച്ച് മതം മാറിയതിനാല്‍ വിവാഹം കഴിഞ്ഞ ശേഷം അവര്‍ക്ക് സ്വയം ഒരു 'ഹിന്ദു'വായി അവകാശപ്പെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

'രണ്ട് വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള വിവാഹങ്ങളില്‍ ഒരു വ്യക്തിയുടെ സാമൂഹിക-മതപരമായ ഐഡന്റിറ്റി നിലനിര്‍ത്തുന്നതിന് സ്വീകരിക്കാവുന്ന ഏക മാര്‍ഗം 1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹമാണ്. എന്നാല്‍ മതം കൊണ്ട് ക്രിസ്ത്യാനിയായ അമുദ റാണിക്ക് പട്ടികജാതി സമുദായ പദവി നല്‍കിയ നടപടി ഭരണഘടനയോടുള്ള വഞ്ചനയായി കണക്കാക്കാം എന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാനും കോടതി നിര്‍ദേശിച്ചു. 2022ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ സീറ്റില്‍ നിന്നായിരുന്നു വി അമുദ റാണി കന്യാകുമാരി തെരൂര്‍ പഞ്ചായത്തംഗമായത്. ഇവരെ പഞ്ചായത്ത് ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തതിന് എതിരെ 2023ല്‍ ആണ് പട്ടികജാതിക്കാരനായ വി ഇയ്യപ്പന്‍ കോടതിയെ സമീപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com