

ന്യൂഡൽഹി; സുപ്രീംകോടതിക്ക് മുന്നിൽ യുവതിക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബിഎസ്‍പി എംപി അതുൽ റായ്ക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിക്കൊപ്പം തീകൊളുത്തിയ 27 കാരനാണ് മരിച്ചത്. ഓഗസ്റ്റ് 16 നാണ് സുപ്രീംകോടതിയുടെ പ്രധാനസമുച്ചയത്തിന് മുന്നിലെ റോഡിൽ ഇരുവരും ആത്മഹത്യാ ശ്രമം നടത്തിയത്.
യുവാവിന് 65 ശതമാനം പൊള്ളലേറ്റിരുന്നു. ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. കൂടെയുണ്ടായിരുന്ന യുവതിക്ക് 85 ശതമാനം പൊള്ളലേറ്റു. 24കാരിയായ യുവതി ചികിത്സയിലാണ്. ഉത്തർപ്രദേശിലെ ഗാസിപ്പൂർ സ്വദേശിയാണ് യുവതി.
മതിയായ രേഖകളില്ലാത്തതിനാൽ സുരക്ഷാജീവനക്കാർ ഇരുവരെയും കോടതിയുടെ ഡി ഗേറ്റിനു മുന്നിൽ തടഞ്ഞിരുന്നു. പിന്നാലെ കോടതി സമുച്ചയത്തിനു പുറത്തെ ഭഗ്‍വാൻദാസ് റോഡിലായിരുന്നു ആത്മഹത്യാ ശ്രമം. തീകൊളുത്തും മുൻപ് ഇവർ വിഡിയോ ചിത്രീകരിച്ചു. ഇതിൽ എംപിയെ രക്ഷിക്കാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, യുപി പൊലീസിലെ മുൻ ഐജി, ഒരു ജഡ്ജി എന്നിവർ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു.
2019 ൽ റായിയുടെ വാരാണസിയിലെ അപ്പാർട്മെന്റിൽ വച്ചു പീഡിപ്പിച്ചെന്നും വിഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നുമാണു യുവതിയുടെ പരാതി. രണ്ടു വർഷമായി അതുൽ റായ് ജയിലിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates