കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡയിലെ പുരാതന മുസ്ലീം പള്ളി സന്ദര്‍ശിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ക്രിക്കറ്റ് കളിക്കാരനുമായ യൂസഫ് പഠാന് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് വിവാദത്തില്‍. പതിനാലാം നൂറ്റാണ്ടില്‍ ഇല്യാസ് ഷാഹി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ സിക്കന്ദര്‍ ഷാ നിര്‍മ്മിച്ച ഈ ചരിത്ര പള്ളി പ്രദേശത്തിന്റെ വാസ്തുവിദ്യാ മഹത്വം പ്രദര്‍ശിപ്പിക്കുന്നതാണെന്ന യൂസഫ് പഠാന്റെ പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. തൃണമൂല്‍ എംപിയുടെ പോസ്റ്റിന് മറുപടിയായി ഇത് പള്ളിയല്ലെന്നും ആദിനാഥ് ക്ഷേത്രമാണെന്നുമാണ് ബിജെപിയുടെ ബംഗാള്‍ യൂണിറ്റ് വിശേഷിപ്പിച്ചത്.
'പശ്ചിമ ബംഗാളിലെ മാള്‍ഡയിലുള്ള അദീന പള്ളി, പതിനാലാം നൂറ്റാണ്ടില്‍ ഇല്യാസ് ഷാഹി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ സിക്കന്ദര്‍ ഷാ നിര്‍മ്മിച്ച ഒരു ചരിത്ര പള്ളിയാണ്. എ.ഡി. 1373-1375 ല്‍ നിര്‍മ്മിച്ച ഇത്, ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പള്ളിയായിരുന്നു. പ്രദേശത്തിന്റെ വാസ്തുവിദ്യാ മഹത്വമാണ് പള്ളി പ്രദര്‍ശിപ്പിക്കുന്നത്.'- സ്മാരകത്തിന് മുന്നില്‍ നിന്നുള്ള ഫോട്ടോകള്‍ സഹിതം യൂസഫ് പഠാന് എക്സില്‍ കുറിച്ചു. ഈ സ്മാരകം ഒരു ക്ഷേത്രത്തിന് മുകളിലാണ് നിര്‍മ്മിച്ചതെന്നാണ് വിവിധ ചരിത്ര പരാമര്‍ശങ്ങള്‍ സൂചിപ്പിച്ച് നിരവധി സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ വര്‍ഷം, ഒരു കൂട്ടം പുരോഹിതന്മാര് പള്ളിക്കുള്ളില്‍ ഹിന്ദു ആചാരങ്ങള്‍ നടത്തിയിരുന്നു. പള്ളിയില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടതായും പള്ളി ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് നിര്‍മ്മിച്ചതെന്നും വൃന്ദാവനത്തിലെ വിശ്വവിദ്യ ട്രസ്റ്റിന്റെ പ്രസിഡന്റായ ഹിരണ്‍മോയ് ഗോസ്വാമി എന്ന പുരോഹിതന് അവകാശപ്പെടുകയും ചെയ്തു. ഗോസ്വാമിയും മറ്റ് പുരോഹിതന്മാരും പ്രാര്‍ത്ഥന നടത്തി. എന്നാല്‍ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് അവരെ തടഞ്ഞു. പിന്നീട്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) ഗോസ്വാമിക്കെതിരെ കേസും ഫയല്‍ ചെയ്തു.
ദേശീയ പ്രാധാന്യമുള്ള സ്മാരകമാണെന്ന് പറഞ്ഞ് പള്ളി അടച്ചുപൂട്ടുന്നതിലേക്ക് ഈ സംഭവം നയിച്ചു. സ്ഥലത്തുടനീളം സിസിടിവികള്‍ സ്ഥാപിച്ചു. കൂടാതെ ഒരു പൊലീസ് ചെക്ക്പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് അനുസരിച്ച്, എഡി 1369 മുതലുള്ള മുസ്ലീം വാസ്തുവിദ്യയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് അദീന പള്ളി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates