അത് യാദൃച്ഛികം; ബുലന്ദ്ശഹര്‍ കൊലപാതകം ആള്‍ക്കൂട്ട അക്രമമല്ല; നിസാരവത്കരിച്ച് യോഗി ആദിത്യനാഥ്

ബുലന്ദ്ശഹര്‍ കൊലപാതം യാദൃശ്ചികം മാത്രം - ആള്‍ക്കൂട്ട കൊലപാതകമല്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ 
അത് യാദൃച്ഛികം; ബുലന്ദ്ശഹര്‍ കൊലപാതകം ആള്‍ക്കൂട്ട അക്രമമല്ല; നിസാരവത്കരിച്ച് യോഗി ആദിത്യനാഥ്
Updated on
1 min read

ലഖ്‌നോ: ബുലന്ദ്ശഹറില്‍  പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം വെടിഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യന്ത്രി യോഗി ആദിത്യനാഥ്. അത് യാദൃച്ഛികം
മാത്രമാണ്. കൊലയ്ക്ക് പിന്നില്‍ ആള്‍ക്കുട്ടമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടമായെത്തിയ ഹിന്ദുക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയെലെത്തിക്കാനും സംഘം അനുവദിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ബിജെപി, യുവമോര്‍ച്ചാ, വിഎച്ച്പി, ബജ് രംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച മുഖ്യമന്ത്രി  യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തെ നിസാരവത്കരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നിരിക്കുന്നത്. സംഭവം ആള്‍ക്കൂട്ട ആക്രമണമല്ലെന്നാണ് യോഗിയുടെ കണ്ടെത്തല്‍.

ആള്‍ക്കൂട്ട ആക്രമണത്തെ കുറിച്ച് മൗനംപാലിച്ചിരുന്ന യോഗി ആദിത്യനാഥിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെലങ്കാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് റാലികളില്‍ അവസാഘട്ട പ്രചാരണത്തില്‍ ബിജെപിക്കെതിരെ എതിരാളികള്‍ ഇത് ആയുധമാക്കുകയും ചെയ്തിരുന്നു. 

ദാദ്രിയില്‍ പശുവിനെ കൊന്ന് ഇറച്ചി ഭക്ഷിച്ചുവെന്ന് ആരോപിച്ച് 2015ല്‍ ആള്‍ക്കൂട്ടം ആക്രമിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് ആദ്യം അന്വേഷിച്ചിരുന്നത് ഇപ്പോള്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് ആണ്. അന്വേഷണത്തിനിടെ സുബോധ് കുമാറിനെ സ്ഥലംമാറ്റിയിരുന്നു. തിങ്കളാഴ്ചത്തെ ആക്രമണത്തില്‍ നാട്ടുകാരനായ സുമിത് കുമാറും വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com