അന്ന് 71 ശതമാനം, ഇന്ന് 35ലേക്ക് 'അധികാരം' ചുരുങ്ങി; ബിജെപിയുടെ നിറം മങ്ങുന്നു?

നിലവില്‍ രാജ്യത്തിന്റെ മൊത്തം ഭൂപ്രദേശത്തിന്റെ 35 ശതമാനം ഭാഗത്ത് മാത്രമാണ് ബിജെപിയുടെ നേതൃത്വത്തിലുളള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുളളത്
അന്ന് 71 ശതമാനം, ഇന്ന് 35ലേക്ക് 'അധികാരം' ചുരുങ്ങി; ബിജെപിയുടെ നിറം മങ്ങുന്നു?
Updated on
1 min read

ന്യൂഡല്‍ഹി: കൂടുതല്‍ ശക്തിയോടെ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെയുളള തുടര്‍ച്ചയായ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വികള്‍, ഒരു ഘട്ടത്തില്‍ ഹിന്ദി ഹൃദയഭൂമിയില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചിരുന്ന ബിജെപിയുടെ കാലിടറുകയാണോ എന്ന ചോദ്യങ്ങള്‍ക്ക് ശക്തിപകരുന്നു. നിലവില്‍ രാജ്യത്തിന്റെ മൊത്തം ഭൂപ്രദേശത്തിന്റെ 35 ശതമാനം ഭാഗത്ത് മാത്രമാണ് ബിജെപിയുടെ നേതൃത്വത്തിലുളള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുളളത്. 2017ല്‍ 71 ശതമാനമായിരുന്ന സ്ഥാനത്താണ് ബിജെപിയുടെ ഈ അധികാര ചോര്‍ച്ച. 

മെയ് മാസം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ബിജെപി വീണ്ടും അധികാരത്തില്‍ വന്നത്. അതിന് തൊട്ടുമുന്‍പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക് അധികാരം നഷ്ടമായി. ഇത് ലോക്‌സഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ബിജെപി മിന്നുന്ന വിജയം നേടുന്നതാണ് പൊതു തെരഞ്ഞെടുപ്പില്‍ കണ്ടത്.

പൊതുതെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കാര്യങ്ങള്‍ അത്ര ശുഭോദര്‍ക്കമല്ല എന്ന് വ്യക്തമാക്കുന്നതാണ് ഓരോ ഫലവും. ഹരിയാനയില്‍ കഷ്ടിച്ചാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത്. ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്ന മഹാരാഷ്ട്ര ബിജെപിക്ക് നഷ്ടമായി. ഇതിന് പിന്നാലെയാണ് ഝാര്‍ഖണ്ഡിലും ബിജെപിക്ക് കാലിടറിയത്. ഇതോടെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തന്ത്രം മാറ്റാന്‍ ബിജെപി നിര്‍ബന്ധിതരാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഡല്‍ഹിയിലും ബീഹാറിലുമാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

ബിജെപിയോ ബിജെപി സഖ്യ സര്‍ക്കാരുകളോ ഭരിക്കുന്ന ഭൂപ്രദേശങ്ങളുടെ വിസ്ത്യതി കുറഞ്ഞതുപോലെ തന്നെ, ജനസംഖ്യയുടെ കാര്യത്തിലും ഈ ഇടിവ് പ്രകടമാണ്. രണ്ടുവര്‍ഷം മുന്‍പ് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 69 ശതമാനവും ബിജെപിയുടെയോ ബിജെപി സഖ്യ സര്‍ക്കാരുകളുടെയോ അധികാരത്തിന്റെ കീഴിലായിരുന്നു. ഇന്ന് ഇത് 43 ശതമാനമായി താഴ്ന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, അസം, ബീഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയവയാണ് ബിജെപി ഭരണമുളള പ്രമുഖ സംസ്ഥാനങ്ങള്‍.

370-ാം വകുപ്പ് എടുത്തു കളയല്‍, കശ്മീര്‍ വിഭജനം, രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമ ഭേദഗതി തുടങ്ങി ബിജെപിയുടെ ദീര്‍ഘകാല അജന്‍ഡകള്‍ പലതും നടപ്പിലായിട്ടും ഝാര്‍ഖണ്ഡില്‍ പരാജയം നേരിട്ടത് ബിജെപി നേതൃത്വത്തെ അലോസരപ്പെടുത്തും എന്നുറപ്പാണ്. ആറ് മാസം മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡിലെ 14 സീറ്റിലും 12ഉം നേടിയ അവസ്ഥയില്‍ നിന്നാണ് ഈ തിരിച്ചടി. 

ഝാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന ബീഹാറില്‍ തെരഞ്ഞെടുപ്പ് ഫലം സ്വാധീനമുണ്ടാക്കിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ഝാര്‍ഖണ്ഡിലെ ഒരു സീറ്റില്‍ ജയിക്കുകയും പല സീറ്റുകളില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു കൊണ്ട് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി നടത്തിയ മുന്നേറ്റം ജെഡിയുവിനേയും നിതീഷ് കുമാറിനേയും ഞെട്ടിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡിലേത് പോലെ മുസ്ലീം-യാദവ വോട്ടുകളുടെ ധ്രുവീകരണമുണ്ടായാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com