അഭിഭാഷകരില്‍ 45 ശതമാനം വ്യാജന്‍മാര്‍; റിപ്പോര്‍ട്ട് ലോകമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി

അള്‍മാറാട്ടത്തിലൂടെയും ക്രിമിനല്‍ ഗൂഡാലോചനയിലൂടെയുമാണ് വ്യാജന്‍മാരായി കടന്നു കൂടിയതെന്നാണ് നിഗമനം - ഇവരുടെ ശിക്ഷാ കാലയളവ്‌ മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപയുമാക്കി വര്‍ധിപ്പിക്കണം
അഭിഭാഷകരില്‍ 45 ശതമാനം വ്യാജന്‍മാര്‍; റിപ്പോര്‍ട്ട് ലോകമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി
Updated on
1 min read

ന്യൂഡെല്‍ഹി: രാജ്യത്തെ അഭിഭാഷകരില്‍ 33 മുതല്‍ 45 ശതമാനം വരെ വ്യാജന്‍മാരാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയ സ്ഥിതിക്ക് ഇവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. അള്‍മാറാട്ടത്തിലൂടെയും ക്രിമിനല്‍ ഗൂഡാലോചനയിലൂടെയുമാണ് വ്യാജന്‍മാരായി കടന്നു കൂടിയതെന്നാണ് നിഗമനം. ഇത്തരത്തില്‍ നിയമവിരുദ്ധമായി അഭിഭാഷക വൃത്തി നടത്തുന്നവര്‍ക്ക് ആറ് മാസം വരെയാണ് നിലവില്‍ തടവുശിക്ഷ. ഇത് മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപയുമാക്കി വര്‍ധിപ്പിക്കണമെന്നാതാണ് എല്‍സിഐയുടെ ശുപാര്‍ശ. 

പൗരന്‍മാര്‍ക്ക് നീതി വാങ്ങി കൊടുക്കുക എന്നതാണ് അഭിഭാഷകരുടെ ഉത്തരവാദിത്തം. അല്ലാതെ വ്യാപാരമോ ബിസിനസോ ആയി അഭിഭാഷകവൃത്തിയെന്ന് കരുതരുതെന്നും തൊഴിലിന്റെ അന്തസ് കാത്തുസൂക്ഷിക്കുകയാണ് പ്രധാനമെന്നും അഭിഭാഷകരെ ഓര്‍മ്മപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് എല്‍സിഐ. 

തൊഴില്‍പരമായ മര്യാദകള്‍ പാലിക്കാത്തവരെയും അപമാനകരമായ പെരുമാറ്റവും വിശ്വാസവഞ്ചനയും അഭിഭാഷകരുടെ നടപടി ദൂഷ്യത്തിന്റെ ഗണത്തില്‍പ്പെടുത്തി അയോഗ്യതയക്ക് കാരണമാക്കണം. അച്ചടക്ക നടപടിക്ക് വിധേയരാകുന്ന അഭിഭാഷകരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പിഴയിടാക്കണമെന്നും അഭിഭാഷകന്റെ നടപടിപിഴവിന് ഇരയാകുന്ന വ്യക്തിക്ക്  അഞ്ച് ലക്ഷം രൂപ നല്‍കണമെന്നതുമടങ്ങുന്നതാണ് റിപ്പോര്‍ട്ട്.

അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കുന്നത് നിരോധിക്കണമെന്നും ലോ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. കോടതി നടപടികള്‍ തടസപ്പെടുത്തുകയോ, കോടതി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയോ ചെയ്താല്‍ അഭിഭാഷകരെയും സംഘനകളെയും നിരോധിച്ച് നിയമം ഭേദഗതി ചെയ്യണം. നേരത്തെ തന്നെ ഇക്കാര്യം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എല്‍സിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ അഭിഭാഷക സമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പാണ് ഉണ്ടായത്. ഈ എതിര്‍പ്പ് വകവെക്കാതെയാണ് ജ്സ്റ്റിസ് ബിഎസ് ചൗഹാന്‍ അധ്യക്ഷനായി സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട കൈമാറിയത്. 

അഭിഭാഷകരുടെ നടപടികള്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് കാലതാമസം വരുത്തുന്നുവെന്നാണ് എല്‍സിഐ ചൂണ്ടിക്കാട്ടുന്നത്. അഭിഭാഷകര്‍ പണിമുടക്കുന്നത് കോടതി ഉദ്യോഗസ്ഥനെന്ന നിലയില്‍ ഉത്തരവാദിത്തത്തിന്റെ ലംഘനമാണ്. ഇത് കോടതിയലക്ഷ്യമാണെന്നും വേഗത്തിലുള്ള വിചാരണയെന്ന കക്ഷിയുടെ അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം ജഡ്ജിമാര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത തടയണമെന്നും അല്ലെങ്കില്‍ ജ്യുഡീഷ്യറിയുടെ വിശ്വാസ്യത നഷ്ടമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍കൗണ്‍സിലുകളുടെ ഘടന, നിയമവിദ്യാഭ്യസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചും വിശദമായ ശുപാര്‍ശകള്‍ അടങ്ങിയതാണ് ലോ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com