അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് കല്ലുകള്‍ എത്തിത്തുടങ്ങി; നൂറ് ലോഡ് ട്രക്കുകള്‍ ഇനിയും വരുമെന്ന് വിഎച്ച്പി

കേസ്‌ സുപ്രീംകോടതിയുടെ പരിഗണനയില്‍ നില്‍ക്കുമ്പോഴാണ് ക്ഷേത്ര നിര്‍മാണവുമായി വിഎച്ച്പി മുന്നോട്ടുപോകുന്നത്
(ഫയല്‍ ഫോട്ടോ)
(ഫയല്‍ ഫോട്ടോ)
Updated on
1 min read

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായുള്ള കല്ലുകള്‍ എത്തിത്തുടങ്ങി. ബുധനാഴ്ച രാവിലെ മൂന്ന് ട്രക്കുകളിലായാണ് കല്ലുകള്‍ എത്തിയത്. 100ല്‍ അധികം ട്രക്കുകളിലായി ഇവിടേക്ക് ഇനിയും കല്ലുകള്‍ എത്തുമെന്നാണ് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ പറയുന്നത്. 

നവംബറില്‍ ക്ഷേത്രത്തിന്റെ നിര്‍മാണം പ്രഖ്യാപിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി വിഎച്ച്പി ഒരുക്കിയിരിക്കുന്ന രാംസേവക് പുരം എന്ന സ്ഥലത്താണ് കല്ലുകള്‍ ഇറക്കിയിരിക്കുന്നത്. 

ഭരത്പൂര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നി്ന്നാണ് ഇപ്പോള്‍ കല്ലുകള്‍ എത്തിയിരിക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിത് തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയില്‍ നില്‍ക്കുമ്പോഴാണ് ക്ഷേത്ര നിര്‍മാണവുമായി വിഎച്ച്പി മുന്നോട്ടുപോകുന്നത്. 

ബാബറി മസ്ജിദ്-രാമജന്മഭൂമി സ്ഥലത്തെ ചുമതല നല്‍കി സുപ്രീംകോടതി നിയോഗിച്ച ഫൈസാബാദ് ഡിവിഷണല്‍ കമ്മീഷണറും വിഎച്ച്പിയുടെ നീക്കത്തെ തടയാന്‍ തയ്യാറായിട്ടില്ല. അയോധ്യയിലേക്ക് കല്ലുകള്‍ കൊണ്ടുവരുന്നത് ഒരു കോടതിയും നിരോധിച്ചിട്ടില്ലെന്നായിരുന്നു കമ്മിഷണറുടെ വിശദീകരണം. 

2004ലെ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിന് ശേഷം അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം നിന്നുപോയിരുന്നു. എന്നാല്‍ 2015 ഡിസംബര്‍ 20ന് അപ്രതീക്ഷിതമായി രണ്ട് ട്രക്കുകളിലായി കല്ലുകള്‍ ഇവിടേക്ക് എത്തി. ഇത് വാര്‍ത്തകളില്‍ നിറഞ്ഞതോടെ അധികാരത്തിലുണ്ടായിരുന്ന സമാജ് വാദി സര്‍ക്കാര്‍ അയോധ്യയിലേക്ക് കല്ലുകളുമായി ട്രക്കുകള്‍ വരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. 

സമാജ് വാദി സര്‍ക്കാര്‍ എര്‍പ്പെടുത്തിയിരുന്ന നിരോധനം അദിത്യനാഥ് സര്‍ക്കാര്‍ നീക്കിയതിന്റെ പശ്ചാത്തലത്തിലാകാം വീണ്ടും കല്ലുകളുമായി ട്രക്കുകള്‍ വരാന്‍ ആരംഭിച്ചതെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com