'ആ തടങ്കല്‍പ്പാളയം കോണ്‍ഗ്രസിന്റെ കാലത്തുള്ളത്' ; രാഹുലിന് മറുപടിയുമായി ബിജെപി

പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും അസമിലെ തടങ്കല്‍ കേന്ദ്രത്തിന്റെയും വിഡിയോ സഹിതമാണ് രാഹുല്‍ ട്വിറ്റ് ചെയ്തത്
'ആ തടങ്കല്‍പ്പാളയം കോണ്‍ഗ്രസിന്റെ കാലത്തുള്ളത്' ; രാഹുലിന് മറുപടിയുമായി ബിജെപി
Updated on
1 min read


ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ആര്‍എസ്എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തു തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ലെന്നും ദേശീയ പൗര റജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നുമുള്ള മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് രാഹുലിന്റെ ട്വിറ്റര്‍ പ്രതികരണം.

ഞായറാഴ്ച ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും അസമിലെ തടങ്കല്‍ കേന്ദ്രത്തിന്റെയും വിഡിയോ സഹിതമാണ് രാഹുല്‍ ട്വിറ്റ് ചെയ്തത്. ഝൂട്ട്ഝൂട്ട്ഝൂട്ട് എന്ന ഹാഷ്ടാഗിലാണ് രാഹുലിന്റെ ട്വീറ്റ്.

കേന്ദ്രസര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിച്ചുവെന്ന് കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. 'കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളായ ചില നഗര നക്‌സലുകളും മുസ്‌ലിംകളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ പരത്തുന്നു. രാജ്യത്തെ മുസ്‌ലിംകളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കില്ല.രാജ്യത്ത് ഒരു തടങ്കല്‍ കേന്ദ്രവും ഇല്ല'.

രാജ്യത്തെ മുസ്‌ലിംകള്‍ക്ക് പൗരത്വ നിയമവും എന്‍ആര്‍സിയും ബാധകമല്ല. സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം മാത്രമാണ് അസമില്‍ പൗരത്വ പട്ടിക നടപ്പാക്കിയതെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാഹുലിന്റെ വാദങ്ങളെ ഖണ്ഡിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും രംഗത്തുവന്നു. 

2011 ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പാണ് അമിത് മാളവ്യ പുറത്തുവിട്ടത്. അനധികൃത കുടിയേറ്റക്കാരായ 362 പേരെ അസമിലെ തടങ്കല്‍ പാളയത്തില്‍ അടച്ചിട്ടുണ്ടെന്നാണ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com