ആ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല; വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല: ഐസിഎംആര്‍

കൊറോണ വൈറസ് വാഹകരായ വവ്വാലുകള്‍ക്ക് മനുഷ്യരിലേക്ക് രോഗം പകരാന്‍ കഴിയുകയില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്.
ആ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല; വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല: ഐസിഎംആര്‍
Updated on
1 min read

ന്യൂഡല്‍ഹി: കൊറോണ വൈറസ് വാഹകരായ വവ്വാലുകള്‍ക്ക് മനുഷ്യരിലേക്ക് രോഗം പകരാന്‍ കഴിയുകയില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. രാജ്യത്ത് കൊറോണ വൈറസ് വാഹകരായ രണ്ടിനം വവ്വാലുകളെ  നിരീക്ഷണത്തിലൂടെ കണ്ടെത്തി. ഇവയ്ക്ക് മനുഷ്യരിലേക്ക് വൈറസ് ബാധ സാധ്യമല്ലെന്ന് ഐസിഎംആര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയതായി ഐസിഎംആര്‍ വെളിപ്പെടുത്തിയത്. കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായി എന്നതാണ് ഐസിഎംആറിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവയെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധ ഉണ്ടാവില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയത്.

അപൂര്‍വ്വം കേസുകളില്‍ മാത്രമാണ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധ ഉണ്ടാവൂ. ഇത് ചിലപ്പോള്‍ ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാകാമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.  വവ്വാലുകളില്‍ ഉണ്ടായ ജനിതകമാറ്റം കൊണ്ടാണ് കൊറോണ വൈറസ് രൂപം കൊണ്ടത് എന്നാണ് ചൈനയിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വവ്വാലുകളില്‍ നിന്നും ഈനാംപേച്ചിയിലേക്കും അതില്‍ നിന്ന് മനുഷ്യരിലേക്കുമാകാം വൈറസ് ബാധ ഉണ്ടായതെന്നാണ് ചൈനീസ് പഠനം വ്യക്തമാക്കുന്നതെന്നും ഐസിഎംആര്‍ ചൂണ്ടിക്കാണിക്കുന്നു.


കേരളം, കര്‍ണാടകം, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള വവ്വാലുകളുടെ സാംപിളുകളാണ് ഐസിഎംആര്‍ പരിശോധിച്ചത്. ഇതില്‍ കേരളം, ഹിമാചല്‍പ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ചവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തൊണ്ടയില്‍നിന്നും മലാശയത്തില്‍നിന്നുമുളള സാംപിളുകളാണ് പരിശോധിച്ചത്.2018-19 വര്‍ഷങ്ങളില്‍ ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.

കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തില്‍ നിന്നുള്ള 217 സ്രവ സാംപിളുകള്‍ പരിശോധിച്ചതില്‍ 12ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തില്‍നിന്നുള്ള 42 സ്രവ സാംപിളുകളില്‍ നാലും പോസിറ്റീവായിരുന്നു. എന്നാല്‍, രണ്ടിനം വവ്വാലുകളുടെയും തൊണ്ടയില്‍നിന്നുള്ള 25 സ്രവ സാംപിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവായി.

ഹിമാചലില്‍നിന്നു ശേഖരിച്ച രണ്ടും പുതുച്ചേരിയില്‍നിന്നുള്ള ആറും തമിഴ്‌നാട്ടില്‍നിന്നുള്ള ഒന്നും സാംപിളുകള്‍ പോസിറ്റീവായിരുന്നു. ആര്‍.ടിപി സി ആര്‍ (റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍പോളിമെറെയ്‌സ് ചെയിന്‍ റിയാക്ഷന്‍) പരിശോധനയില്‍ വവ്വാലുകളില്‍ നേരത്തേ നിപ വൈറസ് കണ്ടെത്തിയിരുന്നു.

വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ ഈയിനത്തില്‍പ്പെട്ട സസ്തനികളെ കൂടുതല്‍ നിരീക്ഷണവിധേയമാക്കണമെന്ന് പഠനം നിര്‍ദേശിക്കുന്നു. വൈറസ് കണ്ടെത്തിയ മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വേകള്‍ നടത്തണം. സാക്രമികരോഗം പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് നിരീക്ഷണമേര്‍പ്പെടുത്തണം. പശ്ചിമഘട്ട മേഖലകള്‍ പ്രത്യേകിച്ച് കേരളം വിവിധ ഇനങ്ങളില്‍പ്പെട്ട വവ്വാലുകളുടെ ആവാസകേന്ദ്രമാണ്. അതിനാല്‍ കേരളം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com