'ആദ്യം ബിജെപിയെ പുറത്താക്കൂ' ; പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയ ഫോർമുല മുന്നോട്ടുവെച്ച് ശരത് പവാർ

തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് പവാർ
'ആദ്യം ബിജെപിയെ പുറത്താക്കൂ' ; പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയ ഫോർമുല മുന്നോട്ടുവെച്ച് ശരത് പവാർ
Updated on
1 min read

മുംബൈ: അടുത്ത ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരെന്ന് അതിന് ശേഷം തീരുമാനിക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും പവാർ വ്യക്തമാക്കി. എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കുകയാണ്  ആദ്യം ചെയ്യേണ്ടത്. പ്രധാനമന്ത്രി ആരാവണമെന്നത് അതിനുശേഷം എല്ലാവരും ഒന്നിച്ചിരുന്ന് തീരുമാനിക്കണം. ഏതു പാര്‍ട്ടിയാണോ കൂടുതല്‍ സീറ്റുകള്‍ നേടുന്നത് ആ കക്ഷിക്ക് പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാം. പ്രധാനമന്ത്രി പദം ലക്ഷ്യം വെച്ചല്ല താന്‍ മുന്നോട്ടുപോകുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാടിൽ വലിയ സന്തോഷമുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്നാണ് ബിജെപി ചോദിക്കുന്നത്. അക്കാര്യത്തില്‍ അവര്‍ ആകുലപ്പെടേണ്ട. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കും. 1977ല്‍ ഇന്ദിരാഗാന്ധിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടിയല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നീട് എല്ലാ കക്ഷികളും ഒരുമിക്കുകയും മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയാകുകയും ചെയ്യുകയായിരുന്നു എന്ന് ശരത് പവാര്‍ പറഞ്ഞു. 

ദേശീയ തലത്തിലുള്ള പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിനു പകരം സംസ്ഥാന തലത്തിലുള്ള സഖ്യമാണ് എന്‍സിപി ലക്ഷ്യംവെക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാര്‍ട്ടികളുമായി എന്‍സിപി സഖ്യമുണ്ടാക്കും. ശക്തരായ പാര്‍ട്ടികള്‍ക്കു പിന്നില്‍ മറ്റുള്ളവര്‍ അണിനിരക്കുന്നതാകും ബിജെപിയെ വീഴ്ത്താനുള്ള ഏറ്റവും പ്രായോഗികമായ വഴിയെന്നും പവാര്‍ ചൂണ്ടിക്കാട്ടി. ബിജെപി ഇതര കക്ഷികളെയെല്ലാം ഒരുമിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ശരത് പവാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com