ആശങ്ക വേണ്ട, രാജ്യത്തിന് ആവശ്യമായ മരുന്നും ഭക്ഷ്യധാന്യങ്ങളുമുണ്ട്: മോദി 

രാജ്യത്തിന് ആവശ്യമായ മരുന്നും ഭക്ഷ്യധാന്യങ്ങളും ലഭ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ആശങ്ക വേണ്ട, രാജ്യത്തിന് ആവശ്യമായ മരുന്നും ഭക്ഷ്യധാന്യങ്ങളുമുണ്ട്: മോദി 
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്തിന് ആവശ്യമായ മരുന്നും ഭക്ഷ്യധാന്യങ്ങളും ലഭ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രജനവിഭാഗങ്ങളെ സഹായിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും മോദി പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടി കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.

വരുന്ന ഏപ്രില്‍ 20 വരെ എല്ലാ സംസ്ഥാനങ്ങളെയും ജില്ലകളെയും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഇനി പുതുതായി ഒരു ഹോട്‌സ്‌പോട്ടും ഉണ്ടാവാന്‍ സംസ്ഥാനങ്ങള്‍ അനുവദിക്കരുത്. ഇതില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിച്ചാല്‍ ചില ഇളവുകള്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ വിജയിച്ചാല്‍, ചില സുപ്രധാന മേഖലകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ചില ഉപാധികളോടെ മാത്രമായിരിക്കും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവദിക്കുകയുളളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക അടച്ചിടല്‍ മെയ് മൂന്ന് വരെയാണ് നീട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡിനെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ രാജ്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുമ്പോഴും രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ എന്തിനും തയ്യാറായി. കേസുകള്‍ കുറഞ്ഞതിന് നിങ്ങള്‍ ഓരോരുത്തരും കാരണക്കാരായെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണത്തിനും യാത്രയ്ക്കുമൊക്കെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന് സര്‍ക്കാരിന് അറിയാം. നിങ്ങളുടെ ത്യാഗത്തിന് മുന്നില്‍ നമിക്കുന്നു. ഈ പിന്തുണയ്ക്ക് നന്ദി. കൂട്ടായ ഐക്യം ബി ആര്‍ അംബേദ്കറിനുള്ള ആദരാഞ്ജലിയാണെന്നും മോദി പറഞ്ഞു.

മാര്‍ച്ച് 24ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ചൊവ്വാഴ്ച അര്‍ധരാത്രി അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com