ആൾക്കൂട്ട കൊലകൾ തടയാൻ കേന്ദ്രം നിയമം കൊണ്ടു വന്നേക്കും; ബിൽ പാർലമെന്റിൽ അവതരിപ്പിക്കും

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമം കൊണ്ടു വരാൻ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ
ആൾക്കൂട്ട കൊലകൾ തടയാൻ കേന്ദ്രം നിയമം കൊണ്ടു വന്നേക്കും; ബിൽ പാർലമെന്റിൽ അവതരിപ്പിക്കും
Updated on
1 min read

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമം കൊണ്ടു വരാൻ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇതനുസരിച്ച് തയ്യാറാക്കിയ ബില്‍ നടപ്പു സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശം വന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചായിരുന്നു നേരത്തെ സുപ്രീം കോടതി സർക്കാരിനോട് നിയമം കൊണ്ടുവരണമെന്ന്  നിര്‍ദ്ദേശിച്ചത്.

വിഷയത്തില്‍ കാര്യങ്ങള്‍ പഠിച്ച് നിയമത്തിന്റെ കരട് തയ്യാറാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി പടരുന്ന സന്ദേശങ്ങളാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്നത്. 20 കോടി ആളുകളാണ് രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഇക്കാര്യങ്ങള്‍ ശ്രദ്ധയോടെ പഠിച്ച് നിയമം തയ്യാറാക്കണമെന്നാണ് നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തില്‍ നിയമം കൊണ്ടുവരാന്‍ വൈകുന്നതിനെതിരെ എഐഎംഐഎം നേതാവ് അസാസുദ്ദീന്‍ ഒവൈസി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. മറ്റ് വിഷയങ്ങളില്‍ സുപ്രീം കോടതി ഉത്തരവ് നിയമമാക്കാന്‍ തിടുക്കം കാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് കോടതി നിര്‍ദ്ദേശിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും ആള്‍കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരാത്തതെന്ന് ഒവൈസി ചോദിച്ചിരുന്നു.

രാജസ്ഥാനിലാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആള്‍കൂട്ട മര്‍ദ്ദനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഉത്തര്‍ പ്രദേശില്‍ ആള്‍കൂട്ട കൊലപാതകത്തിനെതിരായ നിയമത്തിന്റെ കരട് പൊതുജനാഭിപ്രായത്തിനായി ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. ആള്‍കൂട്ട മര്‍ദ്ദനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഉത്തര്‍പ്രദേശ് വിഭാവനം ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com