

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യാരാഷ്ട്ര സഭയില്‍ കൊണ്ടുവരാൻ ഫ്രാൻസ് മുൻകൈയെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് അധികൃതരെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനമുണ്ടായത്. കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീര മൃത്യു വരിക്കാന്‍ ഇടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കൊടും ഭീകരനെതിരായ നീക്കം വീണ്ടും സജീവമാകുന്നത്.
ഐക്യരാഷ്ട്രസഭയില്‍ ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് മസൂദ് അസ്ഹറിനെതിരായ നീക്കത്തില്‍ പങ്കാളിയാകുന്നത്. 2017ല്‍ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസ്ഹറിനും ജെയ്‌ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ ചൈനയുടെ നിലപാട് അന്ന് നീക്കം തടഞ്ഞു. എന്നാല്‍ ഇതേ നീക്കവുമായി ദിവസങ്ങള്‍ക്കകം ഫ്രാന്‍സ് വീണ്ടും രംഗത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന വിഷയത്തിലുള്ള നിലപാടില്‍ മാറ്റമില്ലെന്ന് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ചൈന വ്യക്തമാക്കിയിരുന്നു. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നത് എന്നാണ് ചൈനയുടെ അവകാശവാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates