ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം; മോചനത്തിന് ശേഷം ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടില്ല

ഇന്ത്യയുടെ നയപരമായ ഇപടെലാണ് മോചനം സാധ്യതമാക്കിയത്
ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം; മോചനത്തിന് ശേഷം ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടില്ല
Updated on
1 min read

തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പണം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫാ. ടോമിനെ രക്ഷിക്കാന്‍ മോചനദ്രവ്യം നല്‍കിയെന്ന പ്രചാരണം തെറ്റാണ്. ഇന്ത്യയുടെ നയപരമായ ഇപടെലാണ് മോചനം സാധ്യതമാക്കിയത്,അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

നാട്ടിലേക്ക് മടങ്ങുന്ന കാര്യം ഉഴുന്നാലിലാണ് തീരുമാനിക്കേണ്ടതെന്നും മോചനത്തിന് ശേഷം അദ്ദേഹം ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കോലാഹലങ്ങളില്ലാതെ നിശബ്ദമായിട്ടാണ് ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഇന്ത്യ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വത്തിക്കാന്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മുന്‍കൈ എടുത്തതെന്ന ആദ്യ പ്രസ്താവന ഒമാന്‍ തിരുത്തിയെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്ല ഇടപെടലാണു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം തീവ്രവാദികളില്‍ നിന്ന് മോചിതനായ ടോം മസ്‌കറ്റില്‍ നിന്ന് റോമിലെത്തി. ചികിത്സയ്ക്കായി കുറച്ചുദിവസങ്ങള്‍ റോമില്‍ തങ്ങുമെന്ന് സെലേഷ്യന്‍ സഭ വ്യക്തമാക്കി. ഇതിനുശേഷമായിരിക്കും നാട്ടിലേക്ക് തിരിച്ചെത്തുകയെന്നും സഭ അറിയിച്ചു. 

മദര്‍ തെരേസ രൂപംകൊടുത്ത (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാര്‍ച്ച് നാലിനു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, ആറ് യെമന്‍കാര്‍ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഇദ്ദേഹത്തെ മോചിപ്പിക്കാനായി ശ്രമം നടന്നുവരികയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com