ഭുവനേശ്വര്‍ : കോവിഡ് വ്യാപനം ചെറുക്കുക ലക്ഷ്യമിട്ട് ഒഡീഷ ലോക്ക്ഡൗണ്‍ നീട്ടി. ഏപ്രില്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്തേക്ക് ഏപ്രില്‍ 30 വരെ ട്രെയിന്‍ സര്‍വീസുകളും വിമാനസര്‍വീസുകളും ആരംഭിക്കരുതെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17 വരെ അടഞ്ഞുകിടക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. ലോക്ക്ഡൗൺ നീട്ടുന്ന ആദ്യസംസ്ഥാനമാണ് ഒഡീഷ. നേരത്തെ പഞ്ചാബ് ലോക്ക്ഡൗൺ നീട്ടിയതായി വാർത്തകൾ പുറത്തുവന്നിരുന്നു, എന്നാൽ സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ ട്വിറ്ററിലൂടെ അറിയിച്ചു.
ഗോവ മന്ത്രിസഭയും ലോക്ക്ഡൗൺ നീട്ടാൻ ഏകകണ്ഠമായി നിർദേശിച്ചിട്ടുണ്ട്. നിർദേശം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ചുകൊടുത്തിരിക്കുകയാണ്. അന്തിമ തീരുമാനം മോദി എടുക്കുമെന്ന് മന്ത്രി മൈക്കൽ ലോബോ അറിയിച്ചു.
ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ സര്‍വ്വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോക്ക് ഡൗണ്‍ നീട്ടുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലും വിദഗ്ധരുടെ അഭിപ്രായവും പരിഗണിക്കും.
കോവിഡ് പ്രതിസന്ധിയില്‍ രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. അതേസമയം ലോക്ക് ഡൗണ്‍ ഭാഗികമായി നീക്കണമെന്ന് ചില പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് മോദി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates