ഒരു ആശങ്കയുമില്ലാതെ 130 കോടി ജനങ്ങള്‍ പൂര്‍ണ മനസോടെ ആ കോടതി വിധികളെ സ്വീകരിച്ചു: മോദി

ലോകമൊട്ടാകെ ചര്‍ച്ച ചെയ്ത ചില സുപ്രധാന കോടതി വിധികളെ രാജ്യത്തെ 130 കോടി ജനങ്ങളും പൂര്‍ണ മനസോടെ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി
ഒരു ആശങ്കയുമില്ലാതെ 130 കോടി ജനങ്ങള്‍ പൂര്‍ണ മനസോടെ ആ കോടതി വിധികളെ സ്വീകരിച്ചു: മോദി
Updated on
1 min read

ന്യൂഡല്‍ഹി: ലോകമൊട്ടാകെ ചര്‍ച്ച ചെയ്ത ചില സുപ്രധാന കോടതി വിധികളെ രാജ്യത്തെ 130 കോടി ജനങ്ങളും പൂര്‍ണ മനസോടെ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലിംഗനീതി സാധ്യമാകാതെ സമഗ്രമായ വികസനം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്ന് ഒരു രാജ്യത്തിനും അവകാശപ്പെടാന്‍ സാധിക്കില്ല. എന്നാല്‍ മുത്തലാഖ് നിരോധന നിയമം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റേയും ഭിന്നശേഷിക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ അങ്ങനെ രാജ്യത്ത് ലിംഗനീതി ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ജുഡീഷ്യല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

അയോധ്യ ഉള്‍പ്പെടെ നിര്‍ണായക വിഷയങ്ങളില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ കോടതിവിധികളെ സൂചിപ്പിച്ചാണ് മോദിയുടെ പരാമര്‍ശം. ഒരു വിധത്തിലുളള ആശങ്കകളും ഇല്ലാതെയാണ് രാജ്യത്തെ 130 കോടി ജനങ്ങള്‍ സുപ്രീംകോടതിയില്‍ നിന്ന് അടുത്തകാലത്ത് ഉണ്ടായ സുപ്രധാന വിധികളെ പൂര്‍ണ മനസോടെ സ്വീകരിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മോദി വിശദീകരിച്ചു.

സൈനിക സേവനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ മോദി ഓര്‍മ്മിപ്പിച്ചു. പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിച്ചതും മോദി എടുത്തുപറഞ്ഞു. കോടതി വിധികളെ സ്വാധീനിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി ചടങ്ങില്‍ സംസാരിച്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഇത് അപകടകരമായ പ്രവണത ആണ്. കോടതികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അതുപോലെ ഭൂരിപക്ഷം ലഭിച്ച് ഭരണത്തിലെത്തുന്ന സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

ബ്രിട്ടന്‍ സുപ്രീം കോടതി പ്രസിഡന്റ് ലോര്‍ഡ് റോബര്‍ട്ട് ജോണ്‍ റീഡ് ഉള്‍പ്പടെ വിദേശ രാജ്യങ്ങളിലെ 20ല്‍ അധികം ന്യായാധിപന്‍മാര്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസാരിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com