ആഗ്ര: കാമുകനുമായി ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി 19-കാരി മാതാപിതാക്കളോട് ആവശ്യപ്പെട്ടത് ഒരു കോടി രൂപ. വീട്ടുകാർ പ്രണയബന്ധം അംഗീകരിക്കാതിരുന്നതിനാൽ നാടുവിടാൻ ഇരുവരും പദ്ധതിയിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. ഒടുവിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത് വീടിന് ഇരുന്നൂറ് മീറ്റർ മാറിയുള്ള ഫാംഹൗസിൽ നിന്നാണ്.
ഉത്തർപ്രദേശിലെ ഏട്ടാ ജില്ലയിലെ നാഗ്ലഭാജ്ന എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. ഇതിനുപിന്നാലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യം വേണമെന്നും പറഞ്ഞ് ഫോൺ സന്ദേശം എത്തി.
കുടുംബം പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുണ്ടാസംഘങ്ങളാകും സംഭവത്തിന് പിന്നിലെന്ന് ആദ്യം കരുതിയെങ്കിലും പെൺകുട്ടിയെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാടകമായിരുന്നുവെന്ന് തെളിഞ്ഞു. പൊലീസിനെ കണ്ട് കാമുകൻ ഓടിരക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ചോദ്യംചെയ്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്.
അയൽക്കാരനായ യുവാവുമായി പെൺകുട്ടി രണ്ടുവർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. മാതാപിതാക്കൾ ബന്ധം സമ്മതിക്കാതിരുന്നതോടെയാണ് കാമുകനൊപ്പം നാടുവിടാൻ ആലോചിച്ചത്.പെൺകുട്ടി തന്നെയാണ് ശബ്ദം മാറ്റി മാതാപിതാക്കളോട് ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates