ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ അറിയാതെ 76കാരനായ ഡോക്ടര്‍; അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി 17കാരന്‍

പുതിയ സ്മാര്‍ട്ട് ഫോണുകളും പ്രീമിയം ഓണ്‍ലൈന്‍ ഗെയിമുകളും വാങ്ങാന്‍ 76 വയസുളള ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 17കാരന്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: പുതിയ സ്മാര്‍ട്ട് ഫോണുകളും പ്രീമിയം ഓണ്‍ലൈന്‍ ഗെയിമുകളും വാങ്ങാന്‍ 76 വയസുളള ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 17കാരന്‍ പിടിയില്‍. ഓണ്‍ലൈന്‍ ഗെയിമുകളോടുളള അമിതമായ ആസക്തിയാണ് ആണ്‍കുട്ടിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

തമിഴ്‌നാട്ടിലെ ചെന്നൈ അണ്ണാനഗറിലാണ് സംഭവം. മക്കള്‍ വിദേശത്ത് ആയതിനാല്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 76 വയസുളള ഡോക്ടറുടെ പണമാണ് നഷ്ടമായത്. വീടിന്റെ ടെറസില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ഡോക്ടറിന്റെ വീട്ടുജോലിക്കാരിയും മകനുമാണ് താമസിക്കുന്നത്. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന വീട്ടുജോലിക്കാരിയുടെ മകനാണ് പണം തട്ടിയതെന്ന് പൊലീസ് പറയുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഡോക്ടറെ സഹായിച്ചിരുന്നത് 17കാരനാണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതിനിടെ, ഡോക്ടറുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് ആണ്‍കുട്ടി പണം തട്ടിയത്. ലോക്ക്ഡൗണ്‍ സമയത്ത് ഡോക്ടറുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രീമിയം ഓണ്‍ലൈന്‍ ഗെയിമുകള്‍ വാങ്ങി. കൂട്ടുകാര്‍ക്ക് ഒപ്പം ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിന്, 30000 രൂപ ചെലവഴിച്ച് ഇവര്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയതായും പൊലീസ് പറയുന്നു. തട്ടിപ്പ് ഡോക്ടര്‍ അറിയാതിരിക്കാന്‍ ഇടപാടുകളുടെ വിശദാംശങ്ങള്‍ എല്ലാം മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്താണ് തട്ടിപ്പ് തുടര്‍ന്നത്.

അടുത്തിടെ, ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ഡോക്ടര്‍ അറിഞ്ഞത്.അക്കൗണ്ടില്‍ നിന്ന് 7.5 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയ ഡോക്ടര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 17കാരനാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. പണം മുഴുവന്‍ തിരിച്ചുനല്‍കാമെന്ന വീട്ടുജോലിക്കാരിയുടെ ഉറപ്പിന്മേല്‍ ഡോക്ടര്‍ പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 17കാരനെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com