

ന്യൂഡല്‍ഹി: രാജ്യത്തെ മാവോവാദികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ സേനകളും അന്വേഷണ ഏജന്‍സികളും പിടിമുറുക്കിയതോടെയാണ് പ്രതിസന്ധി ഉടലടെത്തിരിക്കുന്നതെന്നും സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി നമ്പാല കേശവറാവു (ബാസവരാജ്) മുതിര്‍ന്ന മാവോ കമാന്‍ഡര്‍മാര്‍ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്തിടെ ഏറ്റുമുട്ടല്‍ നടന്ന സംസ്ഥാനങ്ങളില്‍ വെല്ലുവിളി നേരിടുന്നതിനാല്‍ കേരളം, കര്‍ണാടക, തമിഴ്‌നാട്, അസം എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നമ്പാല കേശവറാവു കത്തിലൂടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുരക്ഷാ സേനകള്‍ക്ക് പുറമേ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ്, എന്‍ഐഎ തുടങ്ങിയവും നടപടികള്‍ ശക്തമാക്കിയതോടെ പ്രധാന സ്രോതസുകളില്‍ നിന്നുള്ള സാമ്പത്തിക സമാഹരണം നിലച്ചതായും ബാസവരാജ് കത്തിൽ വ്യക്തമാക്കുന്നു. അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയതിനാൽ പുകയില വ്യാപാരികളും, റിയല്‍ എസ്റ്റേറ്റ്, ഖനി വ്യവസായികളും പണം തരുന്നത് നിർത്തി. അതിനാല്‍ ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും സ്ഥിതിഗതികള്‍ മോശമാണെന്നും 32 പേജുള്ള കത്തില്‍ സൂചിപ്പിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ബാസവരാജ് കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. ഏറ്റുമുട്ടലില്‍ മാവോവാദികളെ വധിച്ച ഗഡ്ചിരോളിയിലും തമിര്‍ഗുണ്ട- കസ്‌നൂര്‍ മേഖലകളിലും കനത്ത നഷ്ടമുണ്ടായെന്നും, രണ്ട് മണിക്കൂറോളം ഏറ്റുമുട്ടലില്‍ പിടിച്ചുനിന്നെങ്കിലും ഒരാളുടെ തെറ്റായ നിര്‍ദേശമാണ് കൂട്ട മരണത്തിന് ഇടയാക്കി. ഇയാളുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തകര്‍ പുഴയിലേക്ക് എടുത്തുചാടിയതാണ് ഇത്രയും പേര്‍ മരിക്കാനിടയാക്കിയതെന്നും അദ്ദേഹം കത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates