ഗുവാഹത്തി: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനികളില്‍ കുടുങ്ങിപ്പോയ 13 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. രണ്ടാഴ്ചയായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷാപ്രവര്‍ത്തനമാണ് നടത്തിവരുന്നതെന്ന് കമാന്‍ഡന്റ് എസ് കെ ശാസ്ത്രി പറഞ്ഞു. ഖനികളില്‍ വെള്ളം നിറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കിയിരിക്കുന്നത്. 70 അടി ഉയരത്തില്‍ ഖനിക്കുള്ളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. ജീവനോടെയോ അല്ലാതെയോ തൊഴിലാളികളെ പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് സേനാംഗങ്ങള്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഡിസംബര്‍ 12 നാണ് ഖനിയിടിഞ്ഞ് തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയ വാര്‍ത്ത പുറത്ത് വരുന്നത്. ലൈതീന്‍ നദിയില്‍ വെള്ളം പൊങ്ങിയതോടെയാണ് ഖനി തകര്‍ന്നത്. സാധാരണ ഖനിക്കള്‍ക്കുള്ളതിലും ആഴത്തിലാണ് അപകടം നടന്ന ഖനിയുള്ളതെന്നും വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയുക സാധ്യമല്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
കിഴക്കന്‍ ജയന്തിയ മലനിരകളിലെ സായ്പങിലാണ് അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന ഈ ഖനി സ്ഥിതി ചെയ്യുന്നത്. കോടാലി കൊണ്ട് ഭൂമിയില്‍ ചെറിയ കുഴിയുണ്ടാക്കി, എലി മാളം നിര്‍മ്മിക്കുന്നത് പോലെ കുഴിച്ച് കുഴിച്ച് പോവുകയാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ഖനികളുടെ രീതി. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കടക്കാന്‍ പാകത്തിലുള്ളതാവും ഇത്തരം കല്‍ക്കരി ഖനികള്‍.
ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമം മൂലം ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും മേഘാലയയുടെ പല സ്ഥലങ്ങളിലും ഇവ സജീവമാണ്. എലിമാളം പോലെയുള്ള ഖനികളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാവശ്യമായ പരിശീലനം സേനയ്ക്ക് ലഭിച്ചിട്ടില്ലെന്നതും സ്ഥിതി വഷളാക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates