മനുഷ്യകവചം : ഫാറൂഖിന്‌ നഷ്ടപരിഹാരം നല്‍കില്ല, അതിനു നയമില്ലെന്ന് കശ്മീര്‍ സര്‍ക്കാര്‍

മനുഷ്യാവകാശ ലംഘനമുണ്ടായതായി ഇരയായ ആളുടെ ഭാഗത്തുനിന്നും ഇതുവരെ ആക്ഷേപം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ 
മനുഷ്യകവചം : ഫാറൂഖിന്‌ നഷ്ടപരിഹാരം നല്‍കില്ല, അതിനു നയമില്ലെന്ന് കശ്മീര്‍ സര്‍ക്കാര്‍
Updated on
1 min read

ശ്രീനഗര്‍ : വിഘടനവാദികളുടെ കല്ലേറ് തടയാനായി സൈന്യം യുവാവിനെ മനുഷ്യകവചമായി ജീപ്പില്‍ കെട്ടിവെച്ചുകൊണ്ടുപോയ സംഭവത്തില്‍ ഇരയായ ആള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. സൈന്യം മനുഷ്യകവചമാക്കിയ ഫാറൂഖ് അഹമ്മദ് ധറിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജമ്മു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ കമ്മീഷന്റെ നിര്‍ദേശം തള്ളിയ സംസ്ഥാന സര്‍ക്കാര്‍, നഷ്ടപരിഹാരം നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്ന് അറിയിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മനുഷ്യാവകാശ ലംഘനമുണ്ടായതായി ഇരയായ ആളുടെ ഭാഗത്തുനിന്നും ഇതുവരെ ആക്ഷേപം ഉണ്ടായിട്ടില്ല. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തുക വഴി സര്‍ക്കാര്‍ കര്‍ത്തവ്യം നിറവേറ്റിയെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്‍കിയ മറുപടിയില്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് നയം ഇല്ലെന്നും സംസ്ഥാന ഡെപ്യൂട്ടി ആഭ്യന്തര സെക്രട്ടറി മുഷ്ത്താഖ് അഹമ്മദ് വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലില്‍ ശ്രീനഗറിലെ ബദ്ഗാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിഘടനവാദികള്‍ മേഖലയില്‍ തുടര്‍ച്ചയായി അക്രമവും കല്ലേറും നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കല്ലേറ് തടയുന്നതിനായി ഫാറൂഖ് അഹമ്മദ് ധര്‍ എന്ന നെയ്ത്തുതൊഴിലാളിയെ മനുഷ്യകവചമായി ജീപ്പിന് മുന്നില്‍ കെട്ടിവെച്ച് സൈന്യം ഗ്രാമത്തിലൂടെ റോന്ത് ചുറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. 

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍, സൈനിക നടപടിയ്ക്ക് നേതൃത്വം നല്‍കിയ മേജര്‍ ലീട്ടന്‍ ഗൊഗൊയി  അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെടുകയായിരുന്നു. അതേസമയം സൈന്യത്തിന്റെ നടപടിയെ അനുകൂലിക്കുന്ന നിലപാടായിരുന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും, കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്. മേഖലയില്‍ വിഘടനവാദികളെ ചെറുക്കാന്‍ നടത്തിയ നടപടിയെ പ്രശംസിച്ച് കരസേനാ മേധാവി മേജര്‍ ലീട്ടല്‍ ഗൊഗൊയിയെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com