ബിജെപി പിന്തുണ പിന്‍വലിച്ചു; മെഹബൂബ സര്‍ക്കാര്‍ വീണു, കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക് 

കശ്മീരിലെ സഖ്യം ഉപേക്ഷിക്കുകയാണെന്ന് ബിജെപി. മൂന്ന് വര്‍ഷം നീണ്ട സഖ്യത്തിനാണ് ഇതോടെ അന്ത്യമായത്.
ബിജെപി പിന്തുണ പിന്‍വലിച്ചു; മെഹബൂബ സര്‍ക്കാര്‍ വീണു, കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക് 
Updated on
1 min read

ന്യൂഡല്‍ഹി: മൂന്നര വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് ബിജെപി പിന്തുണ പിന്‍വലിച്ചതോടെ കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്. നിലവിലെ സാഹചര്യത്തില്‍ സഖ്യം തുടരാനാവില്ലെന്ന് വ്യക്തമാക്കിയാണ് ബിജെപി വക്താവ് രാംമാധവ് സഖ്യം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അമിത്ഷാ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബിജെപി വക്താക്കള്‍ വ്യക്തമാക്കി. കശ്മീരിന്റെ വികസനത്തിനായി മോദി സര്‍ക്കാര്‍ സാധ്യമായത് എല്ലാം ചെയ്തുവെന്നും 80,000 കോടി രൂപ ചിലവഴിച്ചുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാം മാധവ് വ്യക്തമാക്കി. മതതീവ്രവാദം കൂടുകയാണ് എന്നും വിഘടനവാദ പ്രവണത ശക്തിയാര്‍ജ്ജിക്കുന്നുവെന്നും പിരിയുന്നതിനുള്ള കാരണങ്ങളായി ബിജെപി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും റമസാന്‍ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച വിഷയങ്ങളാണ് പെട്ടെന്നുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപീകരിച്ചത്. ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജി കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.കത്വാ സംഭവത്തെ തുടര്‍ന്ന് ബിജെപി മന്ത്രിമാര്‍ നേരത്തെ രാജി വച്ചിരുന്നു.

നിലവിലെ സര്‍ക്കാരിന് ഒന്നര വര്‍ഷം കാലാവധി കൂടി ശേഷിക്കുന്നതിനാല്‍ കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. സഖ്യം ഉപേക്ഷിച്ചു കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ബിജെപി വക്താവ് രാം മാധവും ഉന്നയിച്ചിരുന്നു. 

ബിജെപിയെ രാഷട്രീയമായി തന്നെ നേരിടുമെന്ന് പിഡിപി വ്യക്തമാക്കി. മുന്‍കൂട്ടി അറിയിക്കാതെ സഖ്യം പിന്‍വലിച്ചത് ശരിയായില്ലെന്നും സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് വരുത്തി തീര്‍ക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിഡിപി പ്രസ്താവിച്ചു.

അതേസമയം പിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ബിജെപി പിഡിപി സഖ്യം ഹിമാലയന്‍ ബ്ലണ്ടറായിരുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയുടേത് അവസരവാദ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com