

ന്യൂഡല്‍ഹി: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ 30കാരിയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വടക്കു പടിഞ്ഞാറൻ ഡല്‍ഹിയിലെ അശോക് വിഹാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശരത് ദാസ്(46) ആണ് കൊല്ലപ്പെട്ടത്.
രാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കോവിഡ് 19 ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചതെന്നും അനിത അയല്‍ക്കാരോട് പറഞ്ഞു. തുടര്‍ന്ന് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് കൊല്ലപ്പെട്ട ശരത്ദാസിനെ ശവ സംസ്‌കാരം നിര്‍ത്തിവെപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൊലപാതക വിവരം പുറത്തു വന്നത്.
പൊലീസ് രോഗ വിവരങ്ങള്‍ നല്‍കാന്‍ അനിതയോട് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിഞ്ഞില്ല. കൂടാതെ കൊല്ലപ്പെട്ട ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അനിത കുറ്റ സമ്മതം നടത്തിയത്.
യുവതി സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ ശരത് ദാസ് തന്നോട് മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് കാമുകനായ സഞ്ജയിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അനിത പൊലീസിന് മൊഴി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates